ഗാന്ധിഭവനിലെ ഈ ജീവിതം ഞാൻ ആസ്വദിക്കുന്നു! ടി പി മാധവൻ പറയുന്നു!

ടിപി മാധവന്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായിരുന്നു. അദ്ദേഹം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ സിനിമകളില്‍ അവതരിപ്പിച്ചു. അദ്ദേഹം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് ഇപ്പോൾ. നടന്‍ തന്റെ വിശ്രമജീവിതം പത്തനാപുരം ഗാന്ധി ഭവനില്‍ നയിക്കുകയാണ്. സിനിമയെയും അഭിനയത്തെയും കുറിച്ച് പറയുമ്പോള്‍ 86 വയസ് പിന്നിട്ടെങ്കിലും അദ്ദേഹത്തിന് പഴയ ആ യുവത്വം തിരികെ ലഭിക്കും. നിരവധി നാടകങ്ങളില്‍ അഭിനയിച്ച മാധവന്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. 1975ല്‍ രാഗമെന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശം. താരസംഘടനയായ അമ്മ രൂപീകരിച്ചപ്പോള്‍ മാധവൻ സെക്രട്ടറി ആയിരുന്നു. എം.ജി സോമന്‍ പ്രസിഡന്റ്. 10 കൊല്ലത്തോളം മാധവന്‍ അവിടെ തുടര്‍ന്നു. കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ സിനിമ ജീവിതത്തെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.

ഗാന്ധി ഭവനത്തിലെ ജീവിതം ആസ്വദിക്കുകയാണ്. തന്റേതായ ചിട്ടവട്ടങ്ങളിലൂടെ സഞ്ചരിക്കുന്നതിനാല്‍ ജീവിതം ബോറടിക്കുന്നില്ല. ‘സിനിമയോ സീരിയലോ എന്ന് നോക്കാറില്ല അഭിനയിക്കുമ്പോള്‍. നല്ല കഥയാണോ കഥാപാത്രമാണോ എന്ന് മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. നല്ല കഥകള്‍ സിനിമയില്‍ നിന്നോ സീരിയലില്‍ നിന്നോ ലഭിച്ചാലും ചെയ്യുമായിരുന്നു. സിനിമാ ജീവിതം വിട്ട് വിശ്രമിക്കണമെന്ന് തോന്നിയിരുന്നില്ല. ചൂയിംഗം കഴിക്കും പോലെയാണ് അഭിനയിക്കുന്തോറും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് മാത്രമാണ് തോന്നിയിട്ടുള്ളത്. ആരും എന്നെ വന്ന് സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഇന്ന് ടെലഫോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടല്ലോ… എപ്പോള്‍ വേണമെങ്കിലും വിളിക്കാമല്ലോ…! എന്റെ ഗുരുവായി ഞാന്‍ കാണുന്നത് നടന്‍ മധുവിനെയാണ് അദ്ദേഹത്തെ പിന്തുടരാനാണ് ഇഷ്ടം. പണം സമ്പാദിക്കണമെന്ന് തോന്നിയിട്ടില്ല. ജീവിക്കാനാവശ്യമായ ഒരു ഘടകമായി മാത്രമാണ് കണ്ടിരുന്നത്. ആര്‍ക്കും ബുദ്ധിമുട്ട് ആകരുത് എന്ന് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നത്’ മാധവന്‍ പറഞ്ഞു.

‘മോഹന്‍ലാലിനെ ഒന്ന് കാണണമെന്നോ…? അദ്ദേഹം വന്ന് സന്ദര്‍ശിച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്നോ! എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?’ എന്ന ചോദ്യത്തിന് ടി.പി മാധവന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഒരു മോഹന്‍ലാലല്ലേ ഉള്ളൂ… അദ്ദേഹത്തെ കാണണമെന്ന് എല്ലാവരും പറഞ്ഞാല്‍… അദ്ദേഹം എവിടെയെല്ലാമാണ് ചെല്ലുക. അദ്ദേഹം വന്ന് സന്ദര്‍ശിക്കണമെന്ന ആഗ്രഹമൊന്നും ഇല്ല. മോഹന്‍ലാല്‍ എന്റെ നല്ല സുഹൃത്താണ്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ മുതല്‍ നല്ല സുഹൃത്തുക്കളാണ്. അദ്ദേഹം എന്റെ കുടുംബാംഗപോലെയാണ്’. സിനിമയില്‍ ഗാനം ആലപിക്കണം എന്നത് വലിയ ആഗ്രഹമായിരുന്നു, എന്നാല്‍ അത് സാധിക്കാതിരുന്നതില്‍ സങ്കടമുണ്ടായിരുന്നു. ബന്ധുക്കളോടോ സുഹൃത്തുക്കളോ ദേഷ്യമില്ല. എല്ലാവരോടും സ്‌നേഹം മാത്രമേയുള്ളൂ. അവര്‍ക്ക് തന്നോടുള്ള മനോഭാവം എങ്ങനെയാണെന്ന് അറിയില്ല. മാധവന്‍ പറയുന്നു.

തന്റെ കുടുംബത്തില്‍ എല്ലാവരും തൊണ്ണൂറും നൂറും വയസ് വരെ ജീവിച്ചിരുന്നവരായിരുന്നു. ജീവിക്കുന്ന കാലത്തോളം ഇങ്ങനെയൊക്കെ പോകണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. ഒരുപാട് കാലം ജീവിച്ചിരിക്കുമ്പോള്‍ സമൂഹത്തില്‍ നിന്ന് ‘ഇയാള്‍ ഇനിയും പോയില്ലെ?’ എന്ന തരത്തിലുള്ള ചോദ്യമുണ്ടാകും.- ടിപി മാധവന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹരിദ്വാര്‍ സന്ദര്‍ശിക്കാന്‍ പോയ അദ്ദേഹം ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തില്‍ കുഴഞ്ഞുവീണു. പിന്നീട് ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ചുവന്നു. ശേഷമാണ് സീരിയല്‍ സംവിധായകന്‍ പ്രസാദ് നൂറനാട്, സുജിന്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ ഗാന്ധി ഭവനിലെത്തിച്ചത്. ഗാന്ധിഭവനിലെത്തിയ ടി.പി മാധവന്‍ ശിഷ്ടകാലം ഇനി ഗാന്ധി ഭവനില്‍ കഴിയാനാണിഷ്ടമെന്ന് പറയുകയായിരുന്നു.

Related posts