16 വർഷത്തെ കാത്തിരിപ്പിനോടുവിൽ ആടുജീവിതം കഴിഞ്ഞ ദിവസമാണ് ബിഗ് സ്ക്രീനുകളിൽ എത്തിയത്. കേരളത്തില്‍ 400 ലധികം സ്ക്രീനുകളിലാണ് ഇപ്പോൾ ആടുജീവിതം പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും പടം റിലീസായിട്ടുണ്ട്. അറേബ്യന്‍ മരുഭൂമിയില്‍ വര്‍ഷങ്ങളോളം ഏകാന്ത ജീവിതം അനുഭവിച്ചു തീര്‍ത്ത നജീബിന്റെ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സിനിമയാണ് ആടുജീവിതം. പ്രിത്വിരാജ് നജീബായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.
ആടുജീവിതം കാണാൻ തിയറ്ററിൽ എത്തി നജീബ്. ആടുജീവിതം കണ്ട് താന്‍ കരഞ്ഞു പോയെന്നാണ് ചിത്രം കണ്ടതിനുശേഷം നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്‍റെ മോന്‍റെ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു, നിര്‍ബന്ധം കൊണ്ട് സിനിമ കാണാന്‍ വന്നതാണ്, വീട്ടില്‍ നിന്ന് ആരും ഇല്ല, എന്‍റെ ജീവിതം സിനിമയാവുന്നതില്‍..സന്തോഷമുണ്ട് എന്ന് അദ്ദേഹം പ്രതികരിച്ചു.
പൃഥിരാജിനെ കണ്ടിരുന്നെങ്കില്‍ കെട്ടിപിടിച്ച് ഉമ്മ കൊടുക്കാമായിരുന്നു, ഞാന്‍ അനുഭവിച്ചത് അതുപോലെ പൃഥിരാജ് അഭിനയിച്ചിട്ടുണ്ട്” എന്നാണ് നജീബ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ”ഞാനിരുന്ന് കരയുകയായിരുന്നു, അതേ അനുഭവമാണ് സ്ക്രീനിലൂടെ കാണിച്ചത്. ജീവിതത്തില്‍ ഇതില്‍ കൂടുതലുണ്ടായിരുന്നു. നിങ്ങളെല്ലാം പോയി പടം കാണണം എന്നായിരുന്നു നജീബിന്‍റെ വാക്കുകള്‍.