നമ്മൾ എല്ലാവരും കാത്തിരുന്ന ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം വന്നു കഴിഞ്ഞു. സിനിമ വൻ ഹിറ്റായതോടെ ഇനി ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
ദൃശ്യം 2 എന്ന മോഹൻലാൽ ജീത്തു ജോസഫ് ചിത്രം നിർമിച്ചത് ആന്റണി പെരുമ്പാവൂർ ആയിരുന്നു. ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടോ എന്ന ചോദ്യത്തിന് പോസിറ്റീവ് ആയുള്ള ഒരു മറുപടി ആണ് ജീത്തു ജോസഫ് തരുന്നത്. മൂന്നാം ഭാഗത്തിന് പറ്റിയ ഒരു ക്ലൈമാക്സ് തന്റെ കയ്യിൽ ഉണ്ടെന്നും അത് മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും ഇഷ്ടപ്പെട്ടു എന്നും. ഇനി അതിലേക്ക് നയിക്കുന്ന ഒരു കഥ കിട്ടിയാൽ രണ്ടു മൂന്ന് വർഷങ്ങൾ കൊണ്ട് സിനിമ എടുക്കും എന്നും കോട്ടയം പ്രെസ്സ് കോൺഫറൻസിൽ വച്ചു ജീത്തു ജോസഫ് പറഞ്ഞു. സിനിമ ഇറങ്ങി പിറ്റേന്ന് മുതൽ സോഷ്യൽ മീഡിയയിൽ ദൃശ്യം 2 വിനെ കുറിച്ചുള്ള ചർച്ചകളും പ്രശംസകളും നിറഞ്ഞു. സിനിമയെക്കുറിച്ചുള്ള ഏതുതരത്തിലുള്ള ചര്‍ച്ചകളിലും സന്തോഷമുണ്ട്. ഇതുവരെ ചിന്തിക്കാത്ത പലതും ആളുകള്‍ കണ്ടെത്തുന്നുണ്ട്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയാണ് , ജീത്തു പറഞ്ഞു.
സിനിമയെ കുറിച്ചു ഏറ്റവും കൂടുതൽ ഉയർന്ന വിമർശനം ക്രിമിനൽ സാധ്യതയെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. എന്നാൽ ഇതിനോട് ജീത്തു ജോസഫ് പറഞ്ഞത് ഇങ്ങനെ ‘കുടുംബം എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. സിനിമയില്‍ ജോര്‍ജ് കുട്ടിക്കുണ്ടായ പോലൊരു അനുഭവം എനിക്കുണ്ടായാല്‍ ഞാനും കൊല്ലും. ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കൊലപാതകമാണ് സിനിമയില്‍ നടക്കുന്നത്. അതുകൊണ്ടു തന്നെ ആ കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജുകുട്ടി അത്തരത്തില്‍ ബുദ്ധിപരമായ ഇടപെടുന്നതിനെ ഞാന്‍ കുറ്റം പറയില്ല’. എന്നായിരുന്നു.സിനിമയിൽ കൂടുതലും പുതുമുഖങ്ങൾ ആയിരുന്നു. സിനിമയിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയത് ബോധപൂർവ്വം ആണെന്നും , നിരവധി കഴിവുള്ള കലാകാരന്മാർ മലയാളത്തിൽ ഉണ്ട് , എന്നാൽ ആരും തന്നെ ഇവരെ വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ല. പുതുമുഖങ്ങൾക്ക് അവസരം നൽകണം എന്ന നിലപാടാണ് തനിക്ക് ഉള്ളത് എന്നും ജീത്തു പറഞ്ഞു. എന്നാൽ പുതുമുഖങ്ങളെ മാത്രം വച്ചു സിനിമ ചെയ്യാൻ തനിക്ക് ധൈര്യമില്ല എന്നും ജീത്തു പറഞ്ഞു.
മലയാളത്തിൽ ഇനിയും കൂടുതൽ ക്രൈം ത്രില്ലറുകൾ ജീത്തുവിന്റെ സംഭവനായായി ഉണ്ടാകുമോ എന്ന ചോദ്യത്തിന് പ്രതികരിച്ചത് ഇങ്ങനെ ” പുതിയ സിനിമ ന്യൂജനറേഷന്‍ രീതിയില്‍ സംവിധാനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. എന്നും ക്രൈം ത്രില്ലര്‍ എന്ന നിലയില്‍ പോകാന്‍ താല്‍പര്യമില്ല. എന്നായിരുന്നു. എന്നാൽ ഇതിനായി ബോധപൂര്‍വം നേരത്തെയും ശ്രമം നടത്തിയിട്ടുണ്ട്. മൈ ബോസ്, മമ്മി ആന്‍ഡ് മി തുടങ്ങിയ സിനിമകള്‍ എടുത്തത് ഇതിന്റെ ഭാഗമാണ് എന്നും പറഞ്ഞു. രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിന് തന്റെ പിതാവ് രാഷ്ട്രീയത്തിൽ ഉള്ള ആളായതിനാൽ തനിക്ക് രാഷ്ട്രീയത്തിലേക്ക് ഉള്ള പ്രവേശനം താല്പര്യം ഇല്ല എന്ന് ജീത്തു വ്യക്തമാക്കി. വ്യക്തികളുടെ കഴിവിനെ മാനിച്ചാണ് വോട്ട് നല്കാറുള്ളതും , തന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പലരും പ്രേരിപ്പിച്ചെന്നും എന്നാൽ തനിക്ക് അതിൽ താല്പര്യം ഇല്ല എന്നും ജീത്തു കൂട്ടി ചേർത്തു.