വെറും 30 സെക്കൻഡ് ദൈർഖ്യമുള്ള ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോയിലൂടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാളികളുടെ ചർച്ചാവിഷയമായി മാറിയ രണ്ടു മെഡിക്കൽ വിദ്യാർത്ഥികളാണ് ജാനകി ഓംകുമാറും നവീൻ റസാക്കും. റാ റാ റാസ്പുട്ടിന് എന്ന ഗാനത്തിന് ചുവടു വച്ച ഇരുവരും നിമിഷ നേരങ്ങൾ കൊണ്ടാണ് വിരൽ ആയത്. നിരവധിപേരാണ് ഇവരുടെ ചടുലവും രസകരവുമായ ചുവടു വയ്പ്പുകൾക്ക് ആശംസകളുമായി എത്തിയത്. എന്നാൽ ഇവരുടെ നൃത്തത്തിനെ മറ്റൊരു തരത്തിലും വ്യാഖാനിച്ചവരും ഉണ്ട്. ലവ് ജിഹാദ് ആരോപിച്ചായിരുന്നു ഇരുവർക്കുമെതിരെ ചില പ്രൊഫൈലുകളിൽ നിന്ന് വിമർശനം നടന്നത്.
എന്നാൽ ഇതിനെതിരെ കിടിലൻ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഈ വൈറൽ ഡാൻസേഴ്‌സ്. വിമർശനങ്ങൾക്കും വർഗീയവാദത്തിനും മുൻപിൽ തോറ്റുകൊടുക്കാൻ തയ്യാറല്ലെന്ന് ഉറപ്പിച്ച് വീണ്ടും ഇരുവരുടെയും രണ്ടാമത്തെ നൃത്ത വീഡിയോ ആണ് സോഷ്യൽ മീഡിയ കീഴടക്കി കൊണ്ടിരിക്കുന്നത്. ഒരു റേഡിയോ ചാനലിന്റെ സെറ്റിലായിരുന്നു ഇത്തവണ ഇരുവരും തകർപ്പൻ നൃത്ത ചുവടുകൾ കാഴ്ചവെച്ചത്.
ആറാം തമ്പുരാൻ എന്ന ചിത്രത്തിലെ പാടി തൊടിയിലേതോ എന്ന ഗാനത്തിന്റെ റീമിക്സിനൊപ്പമാണ് ഇരുവരും ചുവടുകൾ വെച്ചത്. മുൻപത്തെ പോലെ തന്നെ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ ഈ വിഡിയോയും ഏറ്റെടുത്തു. വിദ്വേഷ പ്രചാരണങ്ങളിൽ തലകുനിക്കാതെ ധൈര്യമായി മുന്നോട്ട് പോവൂ എന്നാണ് വീഡിയോക്ക് താഴെ പിന്തുണയർപ്പിച്ചെത്തിയവർ ഇവരോട് ആവശ്യപ്പെടുന്നത്. മികച്ച രീതിയിൽ ചുവടു വച്ചത് കാണാതെ പകരം അതിലും വർഗീയത കാണുന്നവർക്ക് ഉള്ള ചുട്ട മറുപടിയെന്നാണ് പുതിയ വിഡിയോയിൽ വന്ന മറ്റൊരു കമന്റ്. ജാനകി ഓംകുമാറും നവീൻ റസാക്കും തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ്.