തൃശൂരിന്റെ നഗരസൗന്ദര്യം ഒരു ഭാഗത്ത് പച്ചവിരിച്ച നെല്പാടങ്ങളും വിദൂരമലനിരകളും തെളിഞ്ഞ ചക്രവാളവും മറുഭാഗത്ത്. പ്രകൃതിയും നഗരവും കൈകോര്‍ത്തു സല്ലപിക്കുന്ന കാഴ്ച്ച ആവോളം ആസ്വദിക്കേണ്ടവര്‍ക്ക് വിലങ്ങന്‍ കുന്നിലേക്ക് പോകാം. മനം മയക്കുന്ന വിസ്മയ കാഴ്ചകള്‍ക്കൊപ്പം രണ്ടാം ലോക മഹായുദ്ധകാല ചരിത്രവും വിലങ്ങന് പറയാനുണ്ട്.
അക്കാലത്ത് ഒരു നിരീക്ഷണനിലയവും മിലിറ്ററി ക്യാമ്പും ഇവിടെ സ്ഥാപിച്ചിരുന്നതായി ചരിത്രം പറയുന്നു. വിലങ്ങന്‍ കുന്നിന്റെ മുകളില്‍നിന്നും ചുറ്റും നോക്കിയാല്‍ കിഴക്ക് സഹ്യപര്‍വ്വതനിരകള്‍, പെരുമല, തയ്യൂര്‍ കോട്ട, പടിഞ്ഞാറ് അറബിക്കടല്‍, തൃശൂര്‍ നഗരം തുടങ്ങി അടുത്തും അകന്നതുമായ വിവിധ സ്ഥലങ്ങളും കാഴ്ച്ചകളും വ്യക്തമായി കാണാം. കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഔട്ട് ഡോര്‍ തിയ്യറ്ററും കുട്ടികള്‍ക്കായി വാഗന്‍ വീല്‍ ഉള്‍പ്പടെയുള്ള ഒരു പാര്‍ക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ കുടുംബശ്രീയുടെ കാന്റീന്‍, വിലങ്ങന്‍ ട്രക്കേഴ്‌സ് പ്രവര്‍ത്തകര്‍ നട്ടുവളര്‍ത്തുന്ന അശോകവനം, ഭിന്നശേഷി സൗഹൃദമാണ് ഇവിടത്തെ എല്ലാ സൗകര്യങ്ങളും എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്.
ഡിടിപിസിയുടെ നേതൃത്വത്തിൽ രണ്ട് കോടി ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ഉല്ലാസത്തിനായി പതിമൂന്നോളം ഉപകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിൽ 180ഡിഗ്രിയിൽ തിരിയുന്ന സീറ്റുകൾ ഉള്ള 16 ഡി തിയേറ്ററും ഇവിടുത്തെ പ്രധാന ഒരു ആകർഷണമാണ്. വെള്ളച്ചാട്ടവും മഞ്ഞും സുഗന്ധവും എല്ലാം തിയേറ്ററിൽ അനുഭവിക്കാനാകും. തൃശ്ശൂർ നഗരത്തിലെ വിവിധ തരത്തിലുള്ള കാഴ്ചകൾ സമ്മാനിക്കുന്ന നാല് വ്യൂ പോയിൻറ് കൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. 20 രൂപയാണ് പ്രവേശന ഫീസ്, രാവിലെ 9 മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവേശന സമയം.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്.