മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ താരങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പരമ്പരയില്‍ കണ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു സുഗന്ദ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാണ്. സഹസംവിധായകനായി എത്തിയ അച്ചുവിന് അഭിനയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വാനമ്പാടിയിലെ പാപ്പികുഞ്ഞ് എന്ന കഥാപാത്രത്തിലൂടെയാണ് അച്ചുവിന്റെ തുടക്കം. വാനമ്പാടിയിലെ പ്രകടനം ശ്രദ്ധേയമായതോടെ സാന്ത്വനത്തിലേക്കും അവസരം ലഭിച്ചു. ഇപ്പോള്‍ നടി അനു ജോസഫിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അച്ചു തുറന്ന് പറഞ്ഞിരിക്കുകയാണ്.
അച്ചു സുഗന്ദിന്റെ വാക്കുകള്‍ ഇങ്ങനെ, അഭിനയം ഇഷ്ടപ്പെട്ട് ഒരു നടനാവണം എന്ന ആഗ്രഹത്താലാണ് ആദ്യം വന്നത്. അസിസ്റ്റന്‌റ് ഡയറക്ടറായി തുടങ്ങി പിന്നെ നടനായെങ്കിലും എനിക്ക് ഇപ്പോ രണ്ടും ഒരുപോലെയാണ്. രണ്ട് മേഖലകളിലും താല്‍പര്യമുണ്ട്. ഡയറക്ഷന്‍ ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്. എനിക്ക് ഒരു യൂടൂബ് ചാനലുണ്ട്. അതില് കണ്ടന്റ് വീഡിയോസൊക്കെ ചെയ്തു. ഇനി മൂന്ന് നാല് ഷോര്‍ട്ട് ഫിലിംസ് ചെയ്യണമെന്നുണ്ട്. അതിന്റെ പ്ലാനിങ്ങിലാണ്. സാന്ത്വനത്തിന്‌റെ ഷെഡ്യൂള്‍ കഴിഞ്ഞ ശേഷം ചെയ്യാമെന്ന് വിചാരിച്ചു. മിമിക്രി ആര്‍ട്ടിസ്റ്റായിട്ടാണ് തുടങ്ങിയത്. സ്‌കൂളിലും അത്യാവശ്യം നാട്ടിലുമൊക്കെ പരിപാടികള്‍ ചെയ്യുമായിരുന്നു. അപ്പോഴും അഭിനയ മോഹം ഭയങ്കരമായിട്ടാണ് മനസിലുണ്ടായിരുന്നു. എനിക്ക് ചാന്‍സ് തരാമെന്ന് പറഞ്ഞ് അച്ഛനെ ഒരാള് പറ്റിച്ചിരുന്നു. അപ്പോ അത് അച്ഛന് ഭയങ്കര വിഷമമായിട്ട് മനസിലുണ്ട്. അന്നുതൊട്ട് അച്ഛന് മനസിലുണ്ടായിരുന്ന കാര്യം ഇനി ആരായിട്ട് വന്നാലും നീ എന്തായാലും നടനായിട്ട് വന്നാലെ എനിക്ക് സന്തോഷമുണ്ടാവൂ എന്നാണ്.
പിന്നെ അതിന് വേണ്ടിയുളള ശ്രമങ്ങളായിരുന്നു. അച്ഛന്‍ എന്നെ കൊണ്ട് ഒരുപാട് ഓഡീഷനിലും സ്ഥലങ്ങളിലുമൊക്കെ പോയി. എന്നാല്‍ അന്ന് ഒന്നും അവസരങ്ങള്‍ ലഭിച്ചില്ല. പിന്നെ എനിക്ക് മെലിഞ്ഞ ശരീരവും, ഉയരം അധികം ഇല്ലാത്തതുകൊണ്ടും ചെറിയ കോംപ്ലക്‌സ് ഉണ്ടായിരുന്നു. ആരായാലും നായകനൊക്കെ ആവണം എന്നൊക്കെ അല്ലെ ചിന്തിക്കുളളൂ. അപ്പോ നായകന് വേണ്ട രൂപഭംഗി ഇല്ലാത്തതില്‍ കോപ്ലക്‌സ് ഉണ്ടായിരുന്നു. പിന്നെ ഒരു സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് കേറിയിരുന്നു. പ്രതിഫലം ഒന്നും ഉണ്ടാവില്ല, കാര്യങ്ങള്‍ പഠിക്കാം എന്ന് പറഞ്ഞാണ് അവസരം തന്നത്. എന്നാല്‍ സിനിമ സെറ്റില്‍ വെച്ച് ദിവസവും തെറിവിളിയും വഴക്കുമൊക്കെ കേട്ടതോടെ സങ്കടം വന്നു. അങ്ങനെ അഞ്ച് വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് സാന്ത്വനത്തിലെ ക്യാരക്ടര്‍.