മലയാളത്തിന്റെ ഏറെ പ്രിയപ്പെട്ട തിരകൃത്തും സംവിധായകനുമാണ് സച്ചി. അനാർക്കലിയും അയ്യപ്പനും കോശിയും ഡ്രൈവിംഗ് ലൈസൻസും ഉൾപ്പടെ പ്രേക്ഷക പ്രീതി നേടിയ നിരവധി ചിത്രങ്ങളാണ് സച്ചിയുടെ തൂലികയിൽ നിന്നും പിറന്നത്. തിരക്കഥാകൃത്ത് എന്നതിൽ ഉപരി മികച്ച സംവിധായകനുമാണ് താൻ എന്ന് സച്ചി തന്റെ ചിത്രങ്ങളിലൂടെ തെളിയിച്ചിരുന്നു. 2020 ജൂൺ 18 നാണു അപ്രതീക്ഷിതമായുള്ള സച്ചിയുടെ വേർപാട്. മലയാള സിനിമയെ തന്നെ സങ്കടത്തിലാഴ്ത്തിയ ദിവസമായിരുന്നു അത്. സച്ചി എന്ന അതുല്യ പ്രതിഭ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരാണ്ട് തികയുന്നു.
2007ല്‍ ചോക്ലേറ്റ് എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കി സേതുവിനൊപ്പമാണ് സച്ചി മലയാള സിനിമ രംഗത്ത് എത്തുന്നത്. റണ്‍ ബേബി റണ്ണിന്റൈ തിരക്കഥ ഒരുക്കി സ്വതന്ത്ര തിരക്കഥാകൃത്തായി. പിന്നീട് രാമലീല, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കുകയും അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ രചിച്ച് സംവിധാനം ചെയ്യുകയും ചെയ്തു. കോളജ് പഠന കാലത്ത് ഫിലിം സൊസൈറ്റിയിലും നാടക പ്രവര്‍ത്തനങ്ങളിലും സച്ചി സജീവമായിരുന്നു. മുപ്പതോളം അമ്വചര്‍ നാടകങ്ങള്‍ സച്ചി സംവിധാനം ചെയ്യുകയും നൂറോളം വേദികളില്‍ നടനായിട്ടുമെത്തി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാനായിരുന്നു ആഗ്രഹമെന്ന് കുടുംബത്തിന്റെ അനുവാദം ഉണ്ടായിരുന്നില്ല. സി എ പഠനത്തിനിടെ നിയമവും പഠിച്ചു. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു.
സിജിയെ സച്ചി ജീവിതസഖിയാക്കി. അടുത്തിടെ സച്ചി ഇല്ലാതെയുള്ള ആദ്യ വിവാഹ വാര്‍ഷിക ദിനത്തില്‍ സിജി ആലപിച്ച ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. നിന്നെ തഴുകാന്‍ പാടിയ പാട്ടിലും വേദനയോ; നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ; എന്ന് തുടങ്ങുന്ന വരികള്‍ ആയിരുന്നു സിജി ആലപിച്ചത്. സംവിധായക ഐഷ സുല്‍ത്താന പങ്കിട്ട വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ സിജി പങ്കുവെച്ച വാക്കുകളാണ് വീണ്ടും ശ്രദ്ധേയമാകുന്നത്. ഞാന്‍ മരിക്കുകയല്ല. ഞാനാണ് പ്രണയത്തില്‍ ജീവിച്ചത്. നിങ്ങളാണ് പ്രണയത്തില്‍ മരിച്ചവര്‍ എന്ന വരികള്‍ ആണ് സിജി പങ്കിട്ടത്.