ചക്കപ്പഴം മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ്. ഹാസ്യത്തിൽ പൊതിഞ്ഞ ഒരു കുടുംബ പരമ്പരയാണ് ചക്കപ്പഴം. ഈ പരമ്പരയ്ക്ക് ആരാധകരും നിരവധിയാണ്. പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സബിറ്റ ജോര്‍ജ്ജ്. പരമ്പരയില്‍ ലളിത എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ മൂത്തമകന്റെ ഓർമ ദിനത്തിൽ സബീറ്റ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. അഞ്ച് വർഷം മുമ്പാണ് താരത്തിന്റെ മൂത്ത മകൻ മാക്സ് വെൽ അന്തരിച്ചത്.
ഇന്ന് മാക്സിന്റെ പിറന്നാൾ ദിനമാണ്. ജനനസമയത്ത് തലയ്ക്കേറ്റ പരിക്ക് മൂലമാണ് മാക്സ് ഭിന്നശേഷിക്കാരനായി മാറിയത്. പന്ത്രണ്ടാമത്തെ വയസിലാണ് മാക്സ് മരണത്തിന് കീഴടങ്ങുന്നത്. ഇളയ മകൾ സാഷ ഇപ്പോൾ അമേരിക്കയിൽ പഠിക്കുകയാണ്. ഇപ്പോൾ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ മാക്സിന് പതിനേഷ് വയസാകുമായിരുന്നുവെന്നാണ് സബീറ്റ മകനെ കുറിച്ച് പറയുന്നത്. ‘എന്റെ സുന്ദരന് ഇന്ന് 17 വയസ് തികയുകയാണ്. സ്വർഗത്തിൽ ഇരുന്നു എന്റെ മുത്ത് അമ്മയുടെ സന്തോഷവും സങ്കടവും ഒക്കെ കാണുന്നുണ്ടെന്ന് അമ്മക്കറിയാം. മാക്സിക്ക് ജന്മദിനാശംസകൾ. ഞാൻ നിന്നെ മിസ്സ് ചെയ്യുന്നു’ സബീറ്റ മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചു. സബീറ്റയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ സബീറ്റയെ ആശ്വസിപ്പിച്ച് രംഗത്തെത്തി.
അടുത്തിടെ കുടുംബത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു, വാക്കുകൾ, മെഡിക്കൽ സ്‌കൂളിൽ പോയി നഴ്‌സിങ് പഠിച്ചത് മകന് വേണ്ടിയായിരുന്നു. മകൻ ജനിച്ച സമയത്തുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് അവന്റെ ജീവിതം വീൽചെയറിലായിരുന്നു. പ്രസവമെടുക്കാൻ സമയം വൈകിയതായിരുന്നു എന്റെ കുഞ്ഞിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. ആ സമയത്ത് അവന് തലച്ചോറിൽ ആഘാതമുണ്ടായി. ശാരീരികമായും മാനസികവുമായ വളർച്ചയെ ബാധിച്ചു. നാല് വർഷം മുന്നേ അവൻ ഞങ്ങളെ വിട്ട് പോയി. ആ സമയത്തൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നും ആ വേദന മാറിയിട്ടില്ല. മാക്‌സ് വെൽ എന്നായിരുന്നു അവന്റെ പേര്. ഒരു മകൾ കൂടി എനിക്കുണ്ട്. സാക്ഷ, ആറാം ക്ലാസിൽ പഠിക്കുന്നു. അവൾ അവളുടെ അച്ഛനൊപ്പം അമേരിക്കയിലാണ്. ഭാര്യഭർതൃ ബന്ധമില്ലെങ്കിലും ഞാനും മോളുടെ അച്ഛനും നല്ല സുഹൃത്തുക്കളാണ്. മകളുടെ സംരക്ഷണത്തിന് ഞങ്ങൾ രണ്ട് പേരും ഒരുപോലെ സമയം ചെലവഴിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയി. അധികം വൈകാതെ മക്കളൊക്കെയായി. ജീവിതം ആകെ തിരക്കിലുമായി. മകൻ മരിച്ചതോടെ വല്ലാത്തൊരു അവസ്ഥയിലായി. മകൾ വളർന്ന് അവളുടെ അച്ഛനോടൊപ്പം നിൽക്കാൻ ബുദ്ധിമുട്ടില്ലെന്ന് തോന്നിയതോടെ അവളുടെ സമ്മതത്തോടെയാണ് ഞാൻ നാട്ടിലേക്ക് വന്നത്.