ഇന്ത്യയിൽ അത്ഭുതപ്പെടുത്തുന്ന വളർച്ച കൈവരിച്ചിരിക്കുകയാണ് ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ.ലോഞ്ച് ചെയ്തിട്ട് അധികകാലം ആകുന്നതിന് മുൻപേ ഇന്ത്യയിലെ നമ്പർ വണ്ണായി മാറിയ ജിയോക്ക് നിലവില്‍ 40 കോടി വരിക്കാറുണ്ടെന്നാണ് കണക്ക്. ലോകത്തെ മൂന്നാമത്തെ മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപറേറ്റര്‍ കൂടിയാണ് അംബാനിയുടെ ജിയോ. എന്നാല്‍, കേരളത്തിലും ജിയോ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്.
കേരള സര്‍ക്കിളില്‍ ജിയോക്ക് ഒരു കോടിയിലധികം വരാക്കാരായി. നാല് വര്‍ഷങ്ങള്‍ കൊണ്ടാണ് ജിയോ ഇത്രയും വരിക്കാരെ സ്വന്തമാക്കിയിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് സ്‌കൂള്‍ പഠനം ഓണ്‍ലൈന്‍ പഠനമായതും കമ്പനി ജോലികള്‍ വര്‍ക്ക് ഫ്രം ഹോമായതും ജിയോക്ക് വലിയ നേട്ടമായെന്നാണ് വിലയിരുത്തല്‍. അതേസമയം, ജിയോയുടെ ആധിപത്യം മറ്റു ടെലികോം കമ്പനികള്‍ക്ക് കേരളത്തില്‍ വലിയ തിരിച്ചടിയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
അടച്ചിടല്‍കാലത്ത് പൊതുജനങ്ങളുടെ നിര്‍ദേശപ്രകാരം വിവിധ സ്ഥലങ്ങളില്‍ കണക്ടിവിടിയെത്തിക്കുന്നതിന് താല്‍ക്കാലിക ടവറുകള്‍ ജിയോ സ്ഥാപിച്ചിരുന്നു. ഡാറ്റാ സ്ട്രീമിങ് നല്‍കുന്നതിന് നിലവിലുള്ള നെറ്റ്വര്‍ക്കുകള്‍ ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്തു. എന്തായാലും ഒരു കോടി പേരുടെ പിന്തുണക്ക് മലയാളികളോട് ജിയോ നന്ദി അറിയിച്ചിട്ടുണ്ട്.