മലയാള സിനിമയിലെ തന്നെ മാറ്റങ്ങൾ കൊണ്ട് വന്ന ചിത്രങ്ങൾ നിരവധിയാണ്. അതിൽ മുൻനിരയിൽ ഉള്ള ചിത്രമാണ് പ്രേമം. നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രനാണ് പ്രേമം സംവിധാനം ചെയ്തത്. ഇറങ്ങിയ കാലത്ത് ഒരു ട്രെൻഡ് സെറ്ററായി ചിത്രം മാറിയിരുന്നു. ആറുകൊല്ലത്തിൽ ഏറെയായിട്ടും ഇന്നും പ്രേമത്തിന് ആരാധകർ ഏറെയാണ്. ഇന്നും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ഒരു ചിത്രമാണ് പ്രേമം. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംസാരിക്കവെ പ്രേമത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ അല്‍ഫോണ്‍ പുത്രന്‍ പങ്കുവയ്ക്കുന്നത് സ്വാഭാവികമാണ്. ഇപ്പോള്‍ ആരാധകരുടെ ഒരു ചോദ്യത്തോട് പ്രതികരിക്കവെ, മലര്‍ മിസ്സിന്റെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് സായി പല്ലവി അല്ല എന്ന് സംവിധായകന്‍ വെളിപ്പെടുത്തി.
അസിന്‍ മലര്‍ മിസ്സിന്റെ വേഷത്തില്‍ എത്തിയാല്‍ നന്നായിരിയ്ക്കും എന്നായിരുന്നുവത്രെ അല്‍ഫോണ്‍സിന്റെ കാഴ്ചപ്പാട്. എന്തുകൊണ്ടാണ് താങ്കളുടെ സിനിമകളില്‍ എപ്പോഴും ഒരു തമിഴ് ടച്ച് വരുന്നത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. ആദ്യ ചിത്രമായ നേരം തമിഴിലും മലയാളത്തിലുമായി ഒരുക്കിയ ദ്വിഭാഷയായിരുന്നു. രണ്ടാമത്തെ ചിത്രമായ പ്രേമത്തിലെ കേന്ദ്ര നായികയായ മലര്‍ മിസ്സ് തമിഴ് ഭാഷക്കാരിയും. എന്തുകൊണ്ട് ഇങ്ങനെ സംഭവിയ്ക്കുന്നു എന്ന് ചോദിച്ച ആരാധകന് മറുപടി നല്‍കുകയായിരുന്നു അല്‍ഫോണ്‍സ്. സത്യത്തില്‍ മലര്‍ മിസ്സ് എന്ന കഥാപാത്രം ആദ്യം ഒരു മലയാളിയായിരുന്നു. കൊച്ചിക്കാരി. അസിന്‍ ആ വേഷം ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ എനിക്ക് അസിനെ കോണ്ടാക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. നിവിന്‍ പോളിയും അസിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ കിട്ടിയില്ല. പിന്നീടാണ് എനിക്ക് മറ്റൊരു ഐഡിയ തോന്നിയതും മലര്‍ മിസ്സിന് തമിഴ് ടച്ച് നല്‍കിയതും. അതായിരുന്നു ചിത്രത്തിന്റെ തിരക്കഥയുടെ ആദ്യ ഘട്ടം.
പിന്നെ എനിയ്ക്ക് തമിഴ് ഭാഷയുമായി ശക്തമായ ഒരു ബന്ധം വരാന്‍ കാരണം, ഞാന്‍ ചെറുപ്പത്തില്‍ പഠിച്ചത് എല്ലാം ഊട്ടിയിലാണ്. സിനിമാ പഠനത്തിനായി ചെന്നൈയിലായിരുന്നു ബാക്കിയുള്ള കാലം. അതാണ് തമിഴും ഞാനുമായുള്ള ബന്ധം- അല്‍ഫോണ്‍ വ്യക്തമാക്കി. പ്രേമം റിലീസ് ആയി അഞ്ച് വര്‍ഷം കഴിഞ്ഞപ്പോഴാണ് അല്‍ഫോണ്‍സ് പുത്രന്‍ തന്റെ അടുത്ത് ചിത്രം പ്രഖ്യാപിച്ചത്. പാട്ട് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. നയന്‍താര ചിത്രത്തില്‍ നായികയായി എത്തുന്നു. അടുത്തിടെ ആരാധകരുമായി സംവദിയ്ക്കവെ രജനികാന്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ച അല്‍ഫോണ്‍സ് വെളിപ്പെടുത്തിയിരുന്നു.