ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബുകളിൽ ഒന്നാണ് ഈസ്റ്റ് ബംഗാൾ. ഐ ലീഗ് എന്നറിയപ്പെടുന്ന നാഷണൽ ഫുട്ബോൾ ലീഗ് (ഇന്ത്യ) കിരീടം മൂന്നു തവണ നേടിയ ടീം ആണ് ഈസ്റ്റ് ബംഗാള്‍. ഇപ്പോളിതാ മലയാളി താരം സികെ വനീത് ഉള്‍പ്പടെ ഒൻമ്പത് ഇന്ത്യന്‍ താരങ്ങളെ കൊല്‍ക്കത്തന്‍ ക്ലബായ ഈസ്റ്റ് ബംഗാള്‍ ലോണില്‍ വിടുന്നു.
അടുത്ത മാസത്തെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകത്തിലാണ് ഈസ്റ്റ് ബംഗാള്‍ താരങ്ങളെ കൈമാറ്റം ചെയ്യുക.സി കെ വിനീതിനൊപ്പം ബല്‍വന്ത് സിംഗ്,ഗുര്‍ത്തേജ് സിംഗ്, റഫീഖ് അലി സര്‍ദാര്‍, യൂജിന്‍സണ്‍ ലിംഗ്ദോ, സമദ് അലി മാലിക്ക്, അഭിഷേക് അംബേക്കര്‍, മുഹമ്മദ് ഇര്‍ഷാദ്, അനില്‍ ചവാന്‍ എന്നിവരെയാണ് ഈസ്റ്റ് ബംഗാള്‍ മറ്റ് ടീമുകള്‍ക്ക് നല്‍കാന്‍ ഒരുങ്ങുന്നത്.അരങ്ങേറ്റ സീസണില്‍ ആറ് മത്സരം പൂര്‍ത്തിയാക്കിയെങ്കിലും ഈസ്റ്റ് ബംഗാളിന് ഇതുവരെ ഒറ്റക്കളിയിലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഈ പശ്ചാത്തലത്തിലാണ് ഈസ്റ്റ് ബംഗാള്‍ ടീമില്‍ വലിയ അഴിച്ചുപണി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഗുര്‍ത്തേജ് സിംഗ്, ഗോള്‍കീപ്പര്‍ റഫീഖ് അലി സര്‍ദാര്‍ എന്നിവരെ കൊല്‍ക്കത്തന്‍ ക്ലബ്ബായ മൊഹമ്മദന്‍സിനാണ് നല്‍കുന്നത്.യൂജിന്‍സണ്‍ ലിംഗ്ദോ മറ്റൊരു ഐ എസ് എല്‍ ക്ലബ്ബിലേക്ക് പോകുമെന്നാണ് സൂചന. വിനീത് ഉള്‍പ്പടെയുള്ള ബാക്കി താരങ്ങള്‍ ഏത് ടീമിലേക്കാണ് പോവുകയെന്ന് ഈസ്റ്റ് ബംഗാള്‍ വ്യക്തമാക്കിയിട്ടില്ല.