മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകന്‍ ജനിച്ചതിനും ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. ഒരുത്തീ എന്ന ചിത്രത്തിലാണ് അവസാനമായി താരം അഭിനയിച്ചത്. ചിത്രത്തില്‍ നവ്യയുടെ കഥാപാത്രമായ മണിയുടെ മകനായി അഭിനയിക്കുന്നത് ആദിത്യന്‍ എന്ന കുട്ടിയാണ്.
മൂന്ന് വര്‍ഷം മുമ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ച കുട്ടിയാണ് ആദിത്യന്‍. മാതാപിതാക്കളില്ലാത്ത സമയത്ത് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ തന്റെ വളര്‍ത്ത് പക്ഷിയേയും ചേര്‍ത്ത് പിടിച്ച് അലറിക്കരയുന്ന ആദിത്യന്റെ ചിത്രം വലിയ വാര്‍ത്തയായിരുന്നു. ആ വാര്‍ത്തയാണ് ഒരുത്തീയിലേക്ക് ആദിത്യനെ തിരഞ്ഞെടുക്കാന്‍ കാരണമായതെന്ന് പറയുകയാണ് നവ്യ. ആദിത്യന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നവ്യാ നായര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ, ‘ഇത് ആദിത്യന്‍… എന്റെ (മണിയുടെ) സ്വന്തം അപ്പു. ആദിത്യനെ നിങ്ങള്‍ക്കും അറിയാം… 2019 ഒക്ടോബര്‍ 15ന് ആദിത്യനെക്കുറിച്ച് ഒരു വാര്‍ത്ത മാതൃഭൂമി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചു. കുന്നംകുളത്തിനടുത്ത് ഒരു വീട് ജപ്തി ചെയ്യുന്നു. അച്ഛനും അമ്മയും സ്ഥലത്തില്ല. നിയമം നടപ്പിലാക്കാന്‍ ചുമതലപ്പെട്ട പോലീസ് സംഘം കോടതി ഉത്തരവുപ്രകാരം വീട് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നു. വീട്ടുസാധനങ്ങള്‍ പുറത്തേക്കിടുന്നു. പോലീസ് സംഘഞ്ഞെ പത്തുവയസ്സുള്ള ആദിത്യന്‍ അലറിക്കരഞ്ഞ് തടയാന്‍ ശ്രമിക്കുന്നു… പോലീസ്‌കാരാവട്ടെ ആദിത്യനെ എടുത്തു മാറ്റി നിയമം നടപ്പിലാക്കുന്നു. ചുറ്റും കൂടിയ മനുഷ്യര്‍ നിസ്സഹായരായി എല്ലാം കണ്ടു നില്‍ക്കുന്നു. ഈ സമയത്താണ് മാതൃഭൂമിയുടെ ഫോട്ടോഗ്രാഫര്‍ ഫിലിപ്പ് ജേക്കബ് മറ്റൊരു അസൈന്‍മെന്റ് കഴിഞ്ഞ് ആ വഴി വരുന്നത്.’
‘ആള്‍കൂട്ടം കണ്ട് വണ്ടി നിര്‍ത്തിയ ഫിലിപ്പ് അവിടുത്തെ രംഗങ്ങള്‍ ക്യാമറയിലാക്കി. അന്ന് വൈകിട്ട് അത് ഒരു വാര്‍ത്തയായി. പോലീസുകാര്‍ പിടിച്ചു മാറ്റുന്ന ആദിത്യന്റെ കൈയ്യില്‍ അതുവരെ അവന്‍ വളര്‍ത്തിയ പക്ഷി കുഞ്ഞുങ്ങളില്‍ ഒന്നിനെ കരുതലോടെ അടക്കി പിടിച്ചിരിക്കുന്നു. സ്വന്തം കൂട് ഇല്ലാതാവുമ്പോഴും ആ പക്ഷിക്കുഞ്ഞിനെ അവന്‍ വിട്ടുകളയുന്നില്ല. ഈ ചിത്രവും വാര്‍ത്തയും വൈകുന്നേരം ലോകം കണ്ടു. ഒരുത്തിയുടെ കാസ്റ്റിംഗ് തിരക്കുകളിലായിരുന്ന തിരക്കഥാകൃത്ത് സുരേഷേട്ടന്‍ അന്നു വൈകിട്ട് എന്നെ വിളിച്ചു.. മണീ…(ഒരുത്തിയില്‍ എന്റെ കഥാപാത്രത്തിന്റെ പേര്) നമ്മുടെ അപ്പൂനെ കിട്ടി. സുരേഷേട്ടന്‍ അയച്ച ഫോട്ടോയും വാര്‍ത്തയും ഞാന്‍ നോക്കി. എന്റെ കണ്ണു നിറഞ്ഞു…ജീവിതത്തിന്റെ കൊടും ചൂട് തൊട്ടറിഞ്ഞ ഇവനല്ലാതെ എന്റെ അപ്പുവാകാന്‍ മറ്റാര്..? വി.കെ.പിയും നാസര്‍ ഇക്കയും ഒരേ മനസോടെ ആദിത്യനെ അപ്പുവായി സ്വീകരിച്ചു. ആദിത്യന്‍ ഒരുത്തിയിലെ എന്റെ മകന്‍ അപ്പു ആയി. ക്യാമറക്ക് മുമ്പില്‍ അവന്‍ അവന്റെ ജീവിതം ആടി തിമിര്‍ക്കുന്നത് ഞങ്ങള്‍ വിസ്മയത്തോടെ നോക്കി നിന്നു. അവന്റെ ആദ്യ സിനിമയാണ് ഒരുത്തി. വാടക വീട്ടിലിരുന്ന് അവനും അവന്റെ കുടുംബവും കാണുന്ന നിറമുളള സ്വപ്നമാണ് ഒരുത്തി. ഒപ്പം ഉണ്ടാവണം…..’