ഒരു തുരുത്തും അതിലെ കുറെ സാധാരണ മനുഷ്യരും അവരുടെ ജീവിതവും പ്രമേയമാക്കി ചിത്രീകരിച്ച ഒരു വെബ് സീരീസാണ് ഒതളങ്ങത്തുരുത്ത്. ഈ വെബ് സീരീസ് പ്രേക്ഷകരിലേക്കെത്തിയത് വളരെ വ്യത്യസ്തമായാണ്. ഒരുപാട് പ്രേക്ഷകരുള്ള ഒരു വെബ് സീരീസ് കൂടിയാണ് ഒതളങ്ങത്തുരുത്ത്. ഇതിലെ എല്ലാ കഥാപാത്രങ്ങളും വളരെ സ്വാഭാവികമായ അഭിനയം കാഴചവെച്ച് പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. അതിൽ ഒരാളാണ് തുരുത്തിലെ നത്ത്. അബിൻ ബിനോ എന്ന നത്ത് പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത് വളരെപ്പെട്ടെന്നാണ്.
താരം ഇപ്പോൾ ജൂഡ് ആന്റണി ജോസഫിന്റെ സാറാസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ചുവടുവെച്ചിരിക്കുകയാണ്. സിനിമയിലഭിനയിക്കുന്നത് പോയിട്ട് ക്യാമറക്ക് മുന്നിലെത്തുമെന്ന് പോലും പ്രതീക്ഷിക്കാതിരുന്ന ഒരാളാണ് താനെന്ന് അബിൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒതളങ്ങത്തുരുത്ത് ഹിറ്റായി നിൽക്കുന്ന സമയത്ത് ജൂഡേട്ടൻ എനിക്ക് ഇൻസ്റ്റയിൽ മെസ്സേജ് അയച്ച് എന്റെ നമ്പർ ചോദിച്ചിരുന്നു. ആദ്യം വിശ്വസിക്കാൻ പറ്റിയില്ല. പിറ്റേന്ന് തന്നെ അദ്ദേഹം എന്നെ വിളിച്ച് ഞാൻ ജൂഡാണ്, സിനിമയിലഭിനയിക്കാൻ പോരുന്നോ എന്ന് ചോദിച്ചു. എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. ഞാൻ അപ്പോഴും വിചാരിച്ചത് ഫ്രണ്ട്സ് ആരെങ്കിലും പറ്റിക്കാൻ വിളിക്കുകയാണ് എന്നാണ് എന്നും താരം പറയുന്നു.
സിനിമയിലേക്ക് വിളിക്കുന്ന സമയത്ത് കഥാപാത്രത്തെക്കുറിച്ച് വിശദമായിട്ടൊന്നും പറഞ്ഞിരുന്നില്ല. അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. വെബ്സീരീസ് ചെയ്യുന്ന സമയത്ത് ടെൻഷനൊന്നുമുണ്ടായിരുന്നില്ല. ഞാൻ ആദ്യമായി കാണുന്ന ഫിലിം ഡയറക്ടർ ജൂഡേട്ടനാണ്. ആദ്യമായിട്ട് ജൂഡേട്ടനെ കാണാൻ പോകുന്ന സമയത്ത് എനിക്ക് ടെൻഷനായിരുന്നു. പക്ഷേ എന്നെ കണ്ടപ്പോൾ ഒരുപാട് നാളത്തെ പരിചയമുള്ളത് പോലെയായിരുന്നു പെരുമാറ്റം. ഞാനങ്ങ് ഞെട്ടിപ്പോയി. അബീ, എപ്പ വന്നെടാ, നമുക്ക് പൊളിക്കണ്ടേ? അന്ന വരട്ടെ, അന്ന വന്ന് കഴിഞ്ഞ് നമുക്ക് ഷോട്ടെടുക്കാം, നമുക്ക് പൊളിക്കാം എന്നാണ് എന്നോടാദ്യം പറഞ്ഞത്. അതൊക്കെ കേട്ടപ്പോൾ സമാധാനമായി എന്നും അബിൻ പറഞ്ഞു