ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ താരങ്ങളെ ഇളക്കിമറിച്ച താരമായിരുന്നു നമിത. നായികയായി ആണ് സിനിമയിൽ എത്തിയതെങ്കിലും താരം വളരെ പെട്ടന്ന് തന്നെ ഗ്ലാമർ വേഷത്തിലേക്ക് മാറുകയായിരുന്നു. എന്നാൽ ഇടയ്ക്ക് താരത്തിന്റെ ശരീരഭാരം വല്ലാതെ കൂടിയിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം താരം ശരീരഭാരം കുറച്ച് സൗന്ദര്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ആ കാലയളവിൽ തനിക്കുണ്ടായിരുന്ന അസുഖത്തെ കുറിച്ച് തുറന്ന് പറയുകയാണ് നമിത. ഫേസ്ബുക്കിൽ കൂടിയാണ് തന്റെ അസുഖത്തെ കുറിച്ച് നമിത പറഞ്ഞത്. നമിതയുടെ വാക്കുകൾ ഇങ്ങനെ,
മുന്‍പും ശേഷവും. ഇടത് വശത്ത് കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്ന ചിത്രം ഏകദേശം ഒന്‍പതോ പത്തോ വര്‍ഷത്തെ പഴക്കം കാണും. എന്നാല്‍ വലത് വശത്തുള്ള ചിത്രം ഒന്ന് രണ്ട് മിനുറ്റുകള്‍ക്ക് മുന്‍പെടുത്തതാണ്. ഈ ഫോട്ടോസ് പങ്കുവെക്കാനുള്ള യഥാര്‍ഥ കാരണം വിഷാദത്തെ കുറിച്ചുള്ള അവബോധം മറ്റുള്ളവര്‍ക്ക് കൊടുക്കുക എന്നത് മാത്രമാണ്. ഇടത് വശത്തുള്ള ചിത്രം ഞാന്‍ കടുത്ത വിഷാദത്തില്‍ ആയിരിക്കുമ്പോഴുള്ളതാണ്. ആ സമയത്ത് ചെയ്തിരുന്ന ഏറ്റവും മോശമായ ആ കാര്യം പോലും ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ വളരെയധികം അസ്വസ്ഥയാണെന്നും മാത്രമേ അറിയാമായിരുന്നുള്ളു. രാത്രിയില്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഭക്ഷണത്തെ മാത്രമാണ് ഞാന്‍ ആശ്രയിച്ചത്. എല്ലാ ദിവസവും പിസ ഓര്‍ഡര്‍ ചെയ്ത് വാങ്ങുമായിരുന്നു. പെട്ടെന്ന് തന്നെ എന്റെ ശരീരം തടിച്ച് ഷേപ്പ് ഇല്ലാതെയുമായി. 97 കിലോ ആയിരുന്നു എന്റെ ഏറ്റവും കൂടിയ ശരീരഭാരം.
ഞാന്‍ മദ്യത്തിന് അടിമയാണെന്ന് ആളുകള്‍ ഗോസിപ്പ് പറയാനും തുടങ്ങി. എനിക്ക് പിസിഒഡിയും തൈറോയിഡും ഉണ്ടെന്ന് കണ്ടെത്തുകയും അതെനിക്ക് അറിയമായിരുന്നു. അന്നൊക്കെ എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നും, ഞാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സമാധാനം തരാന്‍ ആര്‍ക്കും കഴിയില്ലെന്ന് കരുതി. എന്നാല്‍ അഞ്ചര വര്‍ഷത്തെ വിഷാദരോഗത്തിനൊടുവില്‍ ഞാന്‍ എന്റെ കൃഷ്ണനെ കണ്ടെത്തി. പിന്നാലെ മഹാമന്ദ്ര മെഡിറ്റേഷനും ചെയ്യാന്‍ തുടങ്ങി. ഞാന്‍ ഒരിക്കലും ചികിത്സയ്ക്ക് വേണ്ടി ഡോക്ടറുടെ അടുത്ത് പോയിട്ടില്ല. എന്റെ ധ്യാനങ്ങളും കൃഷ്ണനോടൊപ്പം ഭക്തിയില്‍ ചിലവഴിച്ച സമയങ്ങളിലുമാണ് എന്റെ ചികിത്സ. ഒടുവില്‍ ഞാന്‍ സമാധാനവും അനന്തമായ സ്‌നേഹവും കണ്ടെത്തി. നമ്മള്‍ പുറത്ത് അന്വേഷിച്ച് നടക്കാതെ നമ്മളുടെ ഉള്ളിലാണ് എല്ലാമുള്ളതെന്ന് കണ്ടെത്തുക. ഈ പോസ്റ്റ് കൊണ്ട് താനുദ്ദേശിച്ചത് അത്രമാത്രമാണെന്നും നമിത പറയുന്നു.