സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു. ഞായറാഴ്ച ഉച്ചയോടെ തിരുവനന്തപുരം വട്ടിയൂർക്കാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 65 വയസായിരുന്നു. ഭൗതിക ശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിനും കോവിഡ് പരിശോധനകൾക്കും ശേഷം ശവസംസ്‌കാരം നടത്തും.
മുരളി സിതാര സംഗീത സംവിധാനം നിർവഹിച്ച ആദ്യ ചിത്രം 1987ൽ പുറത്തിറങ്ങിയ തീക്കാറ്റ് ആണ്. അദ്ദേഹം സീനിയർ മ്യൂസിക് കമ്പോസറായി ആകാശവാണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങു തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്. നിരവധി ലളിതഗാനങ്ങൾക്കും മുരളി സിതാര സംഗീതം നൽകിയിട്ടുണ്ട്.
സിനിമയുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചത് 1991ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ എത്തിയതോടെയാണ്. ഒ.എന്‍.വിയുടെ എഴുതിരികത്തും നാളങ്ങളിൽ, കെ.ജയകുമാറിന്റെ കളഭമഴയിൽ ഉയിരുമുടലും,ശരത് വയലാറിന്റെ അംഗനേ ഉദയാംഗനേ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ലളിതഗാനങ്ങളാണ്. ലളിതഗാനം, ഉദയഗീതം തുടങ്ങിയവകൂടാതെ വിവിധ പ്രോഗ്രാമുകൾക്കായി പാട്ടുകളൊരുക്കി. ശോഭനകുമാരിയാണ് ഭാര്യ. കീബോർഡ് പ്രോഗ്രാമറും സംഗീത സംവിധായകനുമായ മിഥുൻ മുരളി, വിപിൻ എന്നിവരാണ് മക്കൾ.