നാത്തൂന്‍ പോരൊന്നുമുണ്ടാകാത്തതിന് ഒരു കാരണം അതായിരിക്കാം! റിമിയെ കുറിച്ച് മനസ്സ് തുറന്ന് മുക്ത!

ഒറ്റ നാണയം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് മുക്ത. അച്ഛനുറങ്ങാത്ത വീട്, നസ്രാണി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. താമരഭരണി എന്ന തമിഴ് ചിത്രത്തോടെ മുക്ത തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കും സുപരിചിതയാണ്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച മുക്ത വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. എന്നാൽ മിനി സ്‌ക്രീനിൽ താരം സജീവമാണ്. കൂടത്തായി എന്ന ടെലിവിഷൻ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു മുക്ത കാഴ്ച വച്ചത്. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. ഇപ്പോള്‍ റിമിയെന്ന നാത്തൂനെ കുറിച്ചും വിവാഹ ശേഷം ഉണ്ടായ മാറ്റങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് മുക്ത.

നാത്തൂന്റെ കാര്യത്തിലും ഭാഗ്യവതിയായ ഒരാളാണ് ഞാന്‍. റിമി ചേച്ചി എല്ലാ കാര്യത്തിലും എനിക്ക് സപ്പോര്‍ട്ടാണ്. ഫുള്‍ടൈം ഞാന്‍ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കണമെന്ന നിര്‍ബന്ധമൊന്നും ചേച്ചിക്കില്ല. പറ്റാവുന്നിടത്തോളം പ്രൊഫഷന്‍ നന്നായി കൊണ്ടുപോകാനേ റിമി ചേച്ചി എന്നോട് പറഞ്ഞിട്ടുള്ളൂ. ഞാനും റിമി ചേച്ചിയും തമ്മില്‍ കാണുന്നത് തന്നെ അപൂര്‍വ്വമാണ്. നാത്തൂന്‍ പോരൊന്നുമുണ്ടാകാത്തതിന് ഒരു കാരണം അതായിരിക്കാം. ഏലൂരെ വീട്ടില്‍ ഞാനും റിങ്കുവേട്ടനും മോളും മാത്രമേയുള്ളൂ. ചേച്ചിയും മമ്മിയും ഒരു വീട്ടില്‍. ഏട്ടന്റെ അനിയത്തിയും ഭര്‍ത്താവും ഒരു വീട്ടില്‍. എല്ലാവരും ഓരോരോ വീടുകളില്‍. ഓണത്തിനോ ക്രിസ്മസിനോ ഈസ്റ്ററിനോ ഒക്കെയാണ് എല്ലാവരും പരസ്പരം കാണുന്നത്. റിമി ചേച്ചി പ്രോഗ്രാമും ഷൂട്ടുമൊക്കെയായിട്ട് മാസത്തില്‍ പകുതി വീട്ടില്‍ കാണില്ല, ചേച്ചി വരുമ്പോഴേക്കായിരിക്കും എന്റെ ഷൂട്ടിംഗ് ഷെഡ്യൂള്‍ വരുന്നത്. അപ്പോള്‍ ഞാന്‍ പോകും. വിശേഷാവസരങ്ങളില്‍ മാത്രം കണ്ടുമുട്ടുമ്പോള്‍ നാത്തൂന്‍ പോരിന് നേരമെവിടെ? കല്യാണം കഴിഞ്ഞ് സീരിയലുകളിലഭിനയിച്ചെങ്കിലും സിനിമയിലഭിനയിക്കാത്തതെന്താണെന്ന് പലരും ചോദിക്കാറുണ്ട്. നല്ല ഓഫറുകള്‍ വരാത്തത് കൊണ്ടുതന്നെയാണ് എന്നാണ് മറുപടി. അച്ഛനുറങ്ങാത്ത വീടും നസ്രാണിയും ഇമ്മാനുവേലുമല്ലാതെ എനിക്ക് ശ്രദ്ധിക്കപ്പെടുന്ന ഒരുപാടു കഥാപാത്രങ്ങളൊന്നും മലയാളത്തില്‍ നിന്ന് കിട്ടിയിട്ടില്ല. കൂടുതല്‍ അവസരങ്ങള്‍ കിട്ടിയത് തമിഴില്‍ നിന്നാണ്. ഇനി അഭിനയിക്കേണ്ടെന്ന് ഏട്ടന്‍ ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ, ഞാന്‍ മറ്റൊന്നിനും സമയമില്ലാത്തത്ര തിരക്കില്‍പ്പെട്ട് പോകുന്നത് ആള്‍ക്കത്ര താല്പര്യമില്ല.

സിനിമയില്‍ എനിക്ക് കിട്ടിയിട്ടുള്ളതിലേറെയും ദുഃഖപുത്രിയുടെ വേഷങ്ങളാണ്. അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു കൂടത്തായിയെന്ന സീരിയലിലെ വേഷം. മൂന്ന് പ്രാവശ്യം ഞാന്‍ വേണ്ടെന്നു വച്ച സീരിയലായിരുന്നു അത്. പിന്നെയും പിന്നെയും അത് കറങ്ങിത്തിരിഞ്ഞ് എന്റെയടുത്തേക്ക് തന്നെ വന്നു. പല കാരണങ്ങളാലും പല ആര്‍ട്ടിസ്റ്റുകളും ആ കഥാപാത്രം വേണ്ടെന്നു പറഞ്ഞിട്ടുണ്ടാവും. വീണ്ടും എന്നെത്തേടി ആ കഥാപാത്രം വന്നപ്പോള്‍ എനിക്ക് വിധിച്ചതായിരിക്കും അതെന്ന് തോന്നി. ആ സമയത്ത് അത്രയും വിവാദമായി നിന്ന കൂടത്തായി കേസിലെ നായികയാകുമ്പോഴും ഒരുപാട് ടെന്‍ഷനുണ്ടായിരുന്നു. വേണോ വേണ്ടയോ എന്ന ആശയക്കുഴപ്പം. ഞാനാ കഥാപാത്രം ചെയ്താല്‍ ശരിയാകുമോ എന്ന പേടി മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. സിനിമകളിലഭിനയിക്കുമ്‌ബോള്‍ തന്നെ ഒരു നെഗറ്റീവ് വേഷം ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ആഗ്രഹിച്ചതിനപ്പുറം നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രം കൂടത്തായിയില്‍ കിട്ടി. 2007 മുതല്‍ ഞാനഭിനയിക്കുന്നു. കൂടത്തായിയിലെ ഡോളിയായി വേഷമിട്ട് കാമറയ്ക്ക് മുന്നില്‍ നിന്നപ്പോഴുള്ള ഫീല്‍ അതിന് മുന്‍പ് ഒരിക്കലും എനിക്ക് കിട്ടിയിട്ടില്ല. നമ്മള്‍ കഥാപാത്രമായി മാറുന്നപോലൊരു അനുഭവം.

Related posts