മീനാക്ഷി രവീന്ദ്രൻ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അവതാരക ആയി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയാണ് താരം. പത്തൊമ്പതാമത്തെ വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ലഭിച്ച ജോലി ഇരുപത്തിരണ്ടാം വയസ്സിൽ ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് ചേക്കേറിയത്.
ഇപ്പോൾ ഒരു അഭിമുഖത്തിൽ തനിക്ക് നേരിടേണ്ടിവന്ന ബോഡി ഷെയ്‍മിംഗിനെക്കുറിച്ച് മീനാക്ഷി രവീന്ദ്രൻ തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മീനാക്ഷി രവീന്ദ്രന്റെ വാക്കുകൾ ഇങ്ങനെ, നായികാ നായകന്റെ ഓഡീഷൻ കിട്ടിക്കഴിഞ്ഞപ്പോഴാണ് എനിക്ക് കരിയറിൽ ഇനിയെന്ത് എന്നതിന്റെ ഉത്തരം കിട്ടിയത്. എയർഹോസ്റ്റസ് ജോലിയിൽ നിന്നും ബ്രേക്കെടുത്തായിരുന്നു റിയാലിറ്റി ഷോയിലേക്ക് വന്നത്. ഇനി ഇതുവഴി തന്നെ പോവാമെന്ന് തീരുമാനിക്കുകയായിരുന്നു. കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമായിരുന്നു എയർഹോസ്റ്റസാവുകയെന്നത്. അതെനിക്ക് ഇപ്പോഴും മിസ്സാവുന്നുണ്ട്.മോഡലിംഗ് ചെയ്യുന്നവർ നടക്കുന്നത് പോലെയൊക്കെ നടന്ന് നോക്കാറുണ്ട്. കണ്ണാടിക്ക് മുന്നിൽ അഭിനയിക്കാറുമുണ്ട്.
അതിനിടയിലായിരിക്കും ആരെങ്കിലും കയറിവരുന്നത്. മെലിഞ്ഞതിന്റെ പേരിൽ ആളുകൾ ഇപ്പോഴും കളിയാക്കാറുണ്ട്. പൊരിച്ച മത്തി എന്നൊക്കെ പറയാറുണ്ട്. അതൊക്കെ കേട്ട് ചിരിക്കാറാണ് പതിവ്. എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല. എന്നെ ഞാനായിട്ട് തന്നെ സ്വീകരിച്ച ആളാണ് ഞാൻ. മെലിഞ്ഞിരിക്കുകയാണെന്നോ പൊക്കം കുറവാണെന്നോ ഉള്ള കമന്റുകളൊന്നും ബാധിക്കാറില്ല. സുന്ദരികൾക്ക് മാത്രമല്ലല്ലോ കഥയുള്ളത്, എല്ലാ ബോഡി ടൈപ്പുള്ളവർക്കും കഥകളുണ്ട്. അതേക്കുറിച്ചൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട്. കൺവെൻഷണൽ ബ്യൂട്ടി മാത്രം പോരല്ലോ, എന്ത് ചെയ്യാൻ പറ്റും എന്നതിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. എന്തെങ്കിലും കാര്യം നടക്കില്ലെന്നൊക്കെ എന്നോടാരും പറയാറില്ല. ഞാൻ കൃത്യമായിട്ട് മറുപടി കൊടുക്കും. എനിക്കൊരു സാധനം കിട്ടില്ലെന്നോർത്ത് വിഷമിച്ചിരിക്കുന്നയാളല്ല ഞാൻ’.