അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തു വന്നു, വേണുചേട്ടനായിരുന്നു…. ”സങ്കടപ്പെടേണ്ട ഇവിടെ ഒരച്ഛനും അമ്മയും എന്നും ഉണ്ടാകും”

BY AISWARYA

മലയാളത്തിന്റെ മഹാനടന്‍ വിടപറഞ്ഞപ്പോള്‍ സിനിമാ- നാടകരംഗത്തുളള നിരവധി പ്രമുഖരാണ് ആദരാഞ്ജലി സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ഈ അവസരത്തില്‍ നടി മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ വിഷമഘട്ടങ്ങളില്‍ കരുത്തായി കൂടെ നിന്ന പ്രിയപ്പെട്ട വേണുചേട്ടനെ ഓര്‍ക്കുകയാണ് മഞ്ജു.

‘അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട… ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’ വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛന്‍വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന, ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി. ആ അച്ഛനാണ് ഇപ്പോള്‍ യാത്രപറഞ്ഞുപോകുന്നത്.

‘ദയ’യില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെ ‘ഉദാഹരണം സുജാത’, ‘ജാക്ക് ആന്‍ഡ് ജില്‍’, ഏറ്റവും ഒടുവില്‍ ‘മരയ്ക്കാറും’. ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം.

എവിടെയോ വായിച്ച ഓര്‍മയില്‍ ഞാന്‍ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു..’കൊടുമുടി വേണു’ അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം. അഭിനയത്തിലും ജീവിതത്തിലും. പലതും പഠിപ്പിച്ച, തണലും തണുപ്പും തന്ന ഒരു പര്‍വതം. മനസുകൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓര്‍മയായി മനസിലുണ്ടാകും എന്നും….വേദനയോടെ വിട.” മഞ്ജു കുറിക്കുന്നു.

 

 

 

 

 

 

Related posts