മലയാള സിനിമയുടെ നിത്യഹരിത ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയിൽ സജീവമാകുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾ താരം ചെയ്തിരുന്നു. എന്നാൽ ഇടയ്ക്ക് അഭിനയത്തിൽ നിന്നും താരം ഇടവേള എടുത്തിരുന്നു. ശേഷം താരം തന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളുമായാണ് തിരിച്ചു വരവ് നടത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും ജീവിതത്തിലേക്ക് മകന്‍ ഇസഹാക്ക് എത്തുന്നത്. മകനൊപ്പം കഴിഞ്ഞ ക്രിസ്മസും മനോഹരമാക്കാന്‍ ശ്രമിച്ച വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ ഇങ്ങനെ, മോന്‍ ഇസഹാക്ക് വന്നതിന് ശേഷം തങ്ങളുടെ ക്രിസ്തുമസ് അത്രയും ഒരുക്കത്തോടെ നടത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. ഭാര്യ പ്രിയയ്ക്ക് അതിനൊന്നും സാധിച്ചിരുന്നില്ല. ഇസ ഓടി കളിച്ച് വന്ന് എല്ലാം തട്ടി കളയുമോ എന്ന പേടി ആയിരുന്നു. ഇത്തവണ അതില്‍ മാറ്റം വരുത്തി. ഒരു ക്രിസ്തുമസ് ഗ്രാമം തന്നെ വീട്ടില്‍ ഒരുക്കിയിരിക്കുകയാണ്. ലൈറ്റും അലങ്കാരങ്ങളുമൊക്കെ കണ്ടപ്പോള്‍ അതെന്താണ് ഇതെന്താണ് എന്നൊക്കെയുള്ള സംശയങ്ങളുമായി വരും. അത് സ്നോമാന്‍ ആണ്, ഇത് പൂച്ചയാണ്, ക്രിസ്മസ് പപ്പ ഇതാണ്, അങ്ങനെ ഓരോന്നും പറഞ്ഞ് കൊടുക്കുമെങ്കിലും തൊട്ടടുത്ത ദിവസവും ഇതേ ചോദ്യവുമായി വീണ്ടും വരും. അതു തന്നെ നമ്മള്‍ വീണ്ടും ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടേ ഇരിക്കും. ഇതങ്ങനെ ലൂപ് പോലെ തുടര്‍ന്ന് കൊണ്ടിരിക്കും. അവന് എപ്പോഴും സംശയങ്ങള്‍ മാത്രമേ ഉള്ളു, എങ്കിലും അലങ്കരിച്ച് വെച്ചതൊന്നും അവന്‍ നശിപ്പിക്കുകയോ താറുമാറാക്കുകയോ ചെയ്തിട്ടില്ല.
മകന്‍ വന്നതോടെ പ്രിയ തിരക്കുകളില്‍ ആയിരുന്നെങ്കിലും ഇത്തവണ അവളുടെ കരവിരുതില്‍ ക്രിസ്മസ് ആഘോഷമായിരുന്നു. പുല്‍ക്കൂടും കേക്കും വസ്ത്രങ്ങളുമൊക്കെ ഒരേ തീമില്‍ പ്രിയ ഒരുക്കിയിരുന്നു. ഇത്തവണ ഒരു ട്രീയുടെ രൂപത്തിലാണ് ക്രിസ്മസ് വില്ലേജ് ഒരുക്കിയത്. ഏകദേശം എട്ടടിയിലേറെ ഉയരത്തിലാണ് ഇത് നിര്‍മ്മിച്ചത്. ഒത്തിരി വിദേശ രാജ്യങ്ങളിലടക്കം യാത്ര ചെയ്തിട്ടുള്ളത് കൊണ്ട് തങ്ങളുടെ ക്രിസ്മസ് വില്ലേജില്‍ പല രാജ്യത്ത് നിന്നുള്ള സാധാനങ്ങള്‍ ഉണ്ടായിരുന്നു. ലൈറ്റിങ് സാമഗ്രികള്‍ എല്ലാം ചേര്‍ന്ന് ഒരു സബ്സ്റ്റേഷന്‍ പോലെയാണ് ക്രിസ്മസ് ഗ്രാമം ഒരുക്കിയത്. ആലപ്പുഴയിലെ വീട്ടില്‍ ആവുമ്പോള്‍ രാത്രി അടുത്തുള്ള ലത്തീന്‍ പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകും. അന്ന് രാത്രിയില്‍ തന്നെ നോണ്‍വെജ് കഴിച്ച് നോമ്പ് അവസാനിപ്പിക്കും. പിന്നെ സഹോദരിമാരും കുടുംബവുമൊക്കെയായി അടിച്ചുപൊളിയായിട്ടുള്ള ആഘോഷമായിരിക്കും. ആലപ്പുഴയിലെ ക്രിസ്മസ് വലിയ ആഘോഷത്തിന്റെ ആണ്. ഫുഡ് ഫെസ്റ്റ് ആണ് പ്രധാനമായും പറയേണ്ടത്. അതോടൊപ്പം ഒത്തുചേരലിന്റെ മനോഹരിതയും അതിനുണ്ട്.