മരട് ഫ്‌ളാറ്റ് വിഷയത്തിൽ നഷ്ടപരിഹാരം നൽകില്ല, നിലപാടറിയിച്ച് സർക്കാർ

മരട് ഫ്‌ളാറ്റ് കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഫ്‌ളാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇടക്കാല നഷ്ടപരിഹാരമായി നല്‍കിയ 62.25 കോടി രൂപ തിരികെ ലഭിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഫ്‌ളാറ്റ് പൊളിച്ചതിനു ചിലവായ 3,24,80,529 രൂപ നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കി നല്‍കണം. നഷ്ടപരിഹാര സമിതിയുടെ പ്രതിമാസ ചെലവും നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

മരടിലെ നഷ്ടപരിഹാര വിതരണത്തിന് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ഇതുവരെ നല്‍കിയത് 4.89 കോടി മാത്രമെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മ്മാതാക്കള്‍ 2.89 കോടിയും ജയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍ രണ്ട് കോടിയും നല്‍കി. അതേസമയം, ആല്‍ഫ സെറീന്‍, ഹോളി ഫെയ്ത്ത് എന്നിവര്‍ ഇതുവരെ എന്തെങ്കിലും തുക നല്‍കിയതായി സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.

248 ഫ്‌ളാറ്റ് ഉടമകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 62 കോടിയാണ് നഷ്ടപരിഹാരമായി കൈമാറിയതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. നഷ്ടപരിഹാരം വിതരണം ചെയ്യാനായി വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്നമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം സമിതി തള്ളിയിരുന്നു.

Related posts