തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസ് നടന്‍ ബാബുരാജുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്. ബാബുരാജ് അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് തന്നോട് തുറന്നു സംസാരിച്ചത് കമ്പോളം എന്ന സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്താണ് എന്നും അന്ന് പറഞ്ഞ കാര്യം കേട്ട് താന്‍ നിശ്ശബ്ദനായി പോയെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. അദ്ദേഹം മനസ്സ് തുറന്നത് നിറഭേദങ്ങള്‍ എന്ന ആത്മകഥയിലാണ്.
ബാബുരാജ് പറഞ്ഞത് ഒരു കൊലപാതക കുറ്റത്തിന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി കിടന്നിട്ടുള്ളവനാണ് താൻ എന്നായിരുന്നു. അതുകേട്ടപ്പോള്‍ എനിക്കൊന്നും മിണ്ടാനായില്ല. സിയാദിന്റെ കൊച്ചി കോക്കേഴ്സ് തിയറ്ററിലെ ഒരു ജീവനക്കാരന്‍ കുത്തേറ്റു മരിക്കുന്ന സമയത്ത് ലോ കോളജില്‍ തന്നോടൊപ്പം പഠിച്ചിരുന്ന രണ്ട് സുഹൃത്തുക്കളെ കാണാന്‍ ബാബുരാജ് അവിടെ എത്തി. അങ്ങനെ ആ കേസില്‍ അദ്ദേഹം സാഹചര്യ തെളിവുകളുടെ പേരില്‍ പ്രതിയാവുകയായിരുന്നു.
ജയിലില്‍ 90 ദിവസം കിടക്കേണ്ടി വന്നെങ്കിലും ബാബുരാജ് നിരപരാധിയാണെന്ന് കേസിന്റെ വിധി വന്നപ്പോള്‍ കോടതി വെറുതെ വിടുകയായിരുന്നു. കമ്പോളത്തിന് ശേഷം ബാബുരാജിന് താനെഴുതിയ തുമ്പോളിക്കടപ്പുറത്തിലും ഒരു വേഷം കൊടുത്തെന്നും തുടര്‍ന്ന് ബാബുരാജിനെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത് വിജി തമ്പിയുടെ മാന്ത്രിക കുതിരയിലെ അതിഭീകര വില്ലന്‍ വേഷം ചെയ്തതോടുകൂടിയാണെന്നും അതോടെ ബാബുരാജിന്റെ സമയം തെളിഞ്ഞുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു.