കലാഭവന്‍ മണി മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ്. താരത്തിന്റെ വേർപാട് ഇന്നും സിനിമാലോകത്തിനും ആരാധകർക്കും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം നടന്‍ എന്നതിലുപരി ഒരു മനുഷ്യസ്‌നേഹി കൂടി ആയിരുന്നു. താന്‍ കടന്നു വന്ന സാഹചര്യങ്ങളെ കുറിച്ച് പലപ്പോഴായി താരം തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളികള്‍ക്ക് സുപരിചിതനാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനും. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറുന്നത് രാമകൃഷ്ണന്റെ ഒരു അഭിമുഖമാണ്.
പലപ്പോഴും മണിയുടെ സഹോദരന്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കിടാറുണ്ട്. അടുത്തിടെ ആത്മഹത്യയുടെ മുനമ്പില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കഷ്ടപ്പാടുകളുടെ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. മണി പറഞ്ഞതിനെക്കാളും കഠിനമായ അനുഭവങ്ങളാണ് തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് പറയുകയാണ് രാമകൃഷ്ണന്‍. ജീവിതത്തില്‍ താനും സഹോദരങ്ങളും പട്ടിണി കിടന്ന അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പലപ്പോഴും മണി പറഞ്ഞിട്ടുണ്ട്. ഇതേ കാര്യങ്ങള്‍ തന്നെയാണ് രാമകൃഷ്ണനും പറയുന്നത്. കല്യാണവീടുകളിലൊക്കെ എച്ചിലു പെറുക്കാന്‍ പോകുമായിരുന്നു. ആള്‍ക്കാര്‍ ഭക്ഷണം കഴിച്ചതിനുശേഷം കൊണ്ടിടുന്ന ഇലയില്‍ നിന്നു പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടില്‍ കൊണ്ടുപോകും. ആ ചോറും കറിയും ചൂടാക്കിയാണ് പല ദിവസങ്ങളും തള്ളി നീക്കിയത്.
ഏതൊക്കെ വീടുകളില്‍ കയറാന്‍ കഴിയും, എവിടെയൊക്കെ മാറി നില്‍ക്കണം എന്നൊക്കെ തങ്ങള്‍ക്ക് അറിയാമായിരുന്നു. സമ്പന്ന വീടുകളില്‍ തങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. സമ്പന്നവീടുകളില്‍ നിന്ന് വിശേഷദിവസങ്ങളില്‍ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടുപോരുമായിരുന്നു ഒരു കാലം ഉണ്ടായിരുന്നു. മണിച്ചേട്ടന്റെ മരണത്തില്‍ നിന്ന് ഇപ്പോഴും തങ്ങളുടെ കുടുംബം കരകയറിയിട്ടില്ല. നാലര സെന്റിലെ കുടുംബവീട്ടിലാണ് താനും ഒരു ചേച്ചിയും താമസിക്കുന്നത്. ചേട്ടന്‍ പോയതോടെ ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ പോലും ആരും ഇല്ലാതെ ആയി. ഞങ്ങള്‍ പഴയതുപോലെ ഏഴാംകൂലികളായി മാറി. ചേട്ടന്റെ മകള്‍ ലക്ഷ്മി, ചേട്ടന്റെ ആഗ്രഹം നിറവേറ്റാനുള്ള കഠിനശ്രമത്തിലാണ്. ചേട്ടന്‍ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത് എന്നും രാമകൃഷ്ണന്‍ പറയുന്നു