മലയാള സിനിമ പ്രേക്ഷർകർക്ക് ഏറെ സുപരിചിതമായ താരമാണ് ജോയ് മാത്യു. അമ്മ അറിയാൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമയിൽ എത്തുന്നത്. പിന്നീട് താരം തന്നെ സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയിലൂടെ തൻറെ തിരിച്ചു വരവ് നടത്തിയിരുന്നു. ആമേൻ ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ ജമ്നാപ്യാരി 1983 തുടങ്ങിയ ചിത്രങ്ങളിൽ താരം കാഴ്ച വച്ച പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ദേശീയ പണിമുടക്കിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. പണിമുടക്കെന്നത് കാലഹരണപ്പെട്ട ആശയമാണെന്ന് പഴയ കമ്പ്യൂട്ടർ വിരുദ്ധർക്ക് ഇപ്പോഴും അറിയില്ലെന്നും പണിമുടക്കുന്നുണ്ടെന്ന് വെച്ച് പലിശ മുടങ്ങില്ലെന്നും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവനെയാണ് ഇത് ബാധിക്കുന്നതെന്നും ജോയ് മാത്യു വിമർശിച്ചു.
കുറിപ്പിങ്ങനെ, പണിമുടങ്ങിയാലും പലിശമുടങ്ങില്ല നഴ്സായ ഭാര്യയെ ജോലിക്ക് കൊണ്ടുവിട്ട് വരുന്ന ഓട്ടോ ഡ്രൈവറോട് തൊ.വ.നേതാവ് ആക്രോശിക്കുന്നത് ഇന്നത്തെ സമരക്കാഴ്ചകളിൽ കണ്ടു. മൂന്നുമാസം മുൻപ് പ്രഖ്യാപിച്ചതാണല്ലോ പണിമുടക്ക് എന്നിട്ടാണോ വണ്ടിയെടുത്തത് തലയിൽ ചകിരിച്ചോർ മാത്രമുള്ളവരുടെ ചോദ്യമാണത് .മുൻകൂട്ടി സമയവും കാലവും കണക്കുകൂട്ടി ഒറ്റയടിക്ക് നാലുദിവസം അവധിയെടുക്കാനും ആഘോഷിക്കാനും ട്രേഡ് യൂണിയൻ നേതാക്കൾ തീരുമാനിക്കുന്നു.അടിമകൾ അനുസരിക്കുന്നു.
ദിവസക്കൂലിക്ക് പണിയെടുക്കുന്നവനും കൊള്ളപ്പലിശക്ക് വായ്പയെടുത്ത് കച്ചവടമോ വാടക വാഹനമോ ഓടിച്ചു നിത്യവൃത്തി നടത്തുന്നവന്റെയും ദുരിതം ഇരട്ടിക്കുന്നു. (ഓർക്കുക ബാങ്കിൽ നിന്നും വായ്‌പയെടുത്തവർ പണിമുടങ്ങിയ ദിവസങ്ങളിലും പലിശ കൊടുക്കേണ്ടിവരും) പണിമുടക്ക് എന്ന സമരമുറ കലഹരണപ്പെട്ടതൊന്നും ഒരിക്കൽ കമ്പ്യൂട്ടർ വിരുദ്ധരായിരുന്നവർ ഇപ്പോഴും അറിഞ്ഞിട്ടില്ല. വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്ര ഗവർമെന്റ് ആണെങ്കിൽ അവരുടെ ജനപ്രതിനിധികളെയല്ലേ തടഞ്ഞു വെക്കേണ്ടത് ? അവരല്ലേ ജനങ്ങളോട് സമാധാനം പറയേണ്ടത്?അതെങ്ങിനെ? ഇവിടെ മൈതാന പ്രസംഗത്തിൽ കേന്ദ്രനെ കടിച്ചുകീറുന്ന വ്യാഘ്രങ്ങൾ അങ്ങ് തലസ്ഥാനത്തെത്തുമ്പോൾ പൂക്കളുമായി കുമ്പിട്ട് നിൽക്കും. പൊതുജനം എന്നും കഴുതകൾ ആവില്ല.