വളരെയധികം ആരാധകരുള്ള ഒരു നടിയാണ് ജൂഹി ചൗള. ഇപ്പോൾ ഡൽഹി ഹൈക്കോടതി താത്തിന് 20 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചിരിക്കുകയാണ്. കോടതി വിധി വന്നത് രാജ്യത്ത് 5 ജി സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹർജിയിലാണ്. മാധ്യമശ്രദ്ധ നേടാനുള്ള നീക്കമാണ് നടിയുടേത് എന്ന് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
മതിയായ പഠനങ്ങള്‍ നടത്താതെ 5 ജി രാജ്യത്ത് നടപ്പാക്കുന്നതിനെ ചോദ്യം ചെയ്താണ് ജൂഹി ചൗള ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. 5 ജി തരംഗങ്ങള്‍ ഉണ്ടാക്കുന്ന റേഡിയേഷന്‍ മനുഷ്യനും മറ്റുജീവികള്‍ക്കും എങ്ങനെയൊക്കെ ദോഷമുണ്ടാക്കും എന്നത് സംബന്ധിച്ച പഠനം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ഹർജിയിലെ വെര്‍ച്വല്‍ ഹിയറിംഗിനിടെ ജൂഹി അഭിനയിച്ച സിനിമകളിലെ പാട്ടുകള്‍ പാടി ഒരാള്‍ രംഗത്തെത്തിയിരുന്നു.മൂന്ന് തവണയാണ് ഒരാള്‍ പാട്ടുകള്‍പാടി വെര്‍ച്വല്‍ ഹിയറിങ് തടസപ്പെടുത്തിയത്.
ആദ്യം രംഗത്തെത്തിയ അയാള്‍ 1993 ല്‍ പുറത്തിറങ്ങിയ ഹം ഹേ രഹി പ്യാര്‍ കേ സിനിമയിലെ ഖൂന്‍ഗത് കി ആദ് സേ എന്ന പാട്ടാണ് പാടിയത്. പിന്നീട് അപ്രത്യക്ഷനായ ഇയാള്‍ രണ്ട് തവണ വീണ്ടും രംഗത്തെത്തി ജൂഹിയുടെ സിനിമകളിലെ പാട്ടുകള്‍ പാടി. ഇതോടെ വെര്‍ച്വല്‍ ഹിയറിങ് നിര്‍ത്തിവച്ചു. അയാളെ നീക്കംചെയ്തശേഷമാണ് നടപടികള്‍ പുനരാരംഭിച്ചത്. തന്റെ കേസിന്റെ വെര്‍ച്വല്‍ ഹിയറിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജൂഹി ചൗള സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു.