ജനാർദ്ദനൻ മലയാളചലച്ചിത്രവേദിയിലെ അറിയപ്പെടുന്ന നടനാണ്. അഭിനയ ജീവിതത്തിന്റെ ആദ്യകാലത്ത് വില്ലൻ വേഷത്തിലൂടെ പ്രേക്ഷകരെ ഭയത്തിന്റെയും വെറുപ്പിന്റെയും മുൾമുനയിൽ നിർത്തുകയും പിന്നീട് ഹാസ്യ വേഷങ്ങളിലൂടെ താരം കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാവുകയും ചെയ്തു. അടൂർ ഭാസി സംവിധാനം ചെയ്ത അച്ചാരം അമ്മിണി ഓശാരം ഓമന എന്ന ചിത്രത്തിലൂടെയാണ് ജനാർദ്ദനൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. പി.എൻ.മേനോൻ സംവിധാനം ചെയ്ത ഗായത്രി എന്ന ചിത്രത്തിലെ മഹാദേവൻ എന്ന കഥാപാത്രമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം. നിരവധി ചിത്രങ്ങളിൽ പ്രതിനായകനായി എത്തിയിരുന്നു. കെ. മധു സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് പ്രതിനായകവേഷത്തിൽ നിന്ന് ഹാസ്യാഭിനേതാവ് എന്ന നിലയിലേക്ക് ജനാർദ്ദനൻ മാറിയത്.
ജനാര്‍ദ്ദനന്‍ അന്തരിച്ചുവെന്ന രീതിയില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. നടന് ആദരാഞ്ജലിയര്‍പ്പിച്ച് നിരവധിയാളുകളാണ് സോഷ്യല്‍മീഡിയയില്‍ വാര്‍ത്ത ഷെയര്‍ ചെയ്തത്. വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നും ജനാര്‍ദനന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പേജുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലുമാണ് ജനാര്‍ദനന്റെ ചിത്രം വച്ചുള്ള ആജരഞ്ജലി കാര്‍ഡുകള്‍ പ്രചരിച്ചത്. വ്യാപക പ്രചാരണം നടന്നതോടെയാണ് പ്രതികരണവുമായി ജനാര്‍ദനന്‍ തന്നെ രംഗത്തെത്തിയത്. ജനാര്‍ദനനെതിരായ വാര്‍ത്തയോട് പ്രതികരിച്ച് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷയും രംഗത്തെത്തി. സംഭവം അറിഞ്ഞ് ജനാര്‍ദനനെ വിളിച്ചിരുന്നുവെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നുവെന്നും ബാദുഷ പറഞ്ഞു. ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയര്‍ ചെയ്യുന്നത് അപലപനീയമാണെന്നും ബാദുഷ വ്യക്തമാക്കി.