കലാഭവന് മണിയുടെ മരണവുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങള്‍ നേരിട്ടിരുന്ന നടനാണ് ജാഫര്‍ ഇടുക്കി. ഉള്ളുലയ്ക്കുന്നതാണ് ഈ ആരോപണങ്ങള്‍ എന്ന് പറയുകയാണ് അദ്ദേഹം ഇപ്പോൾ. അദ്ദേഹത്തെ ഞങ്ങള്‍ എല്ലാവരും കുടിപ്പിച്ചു കൊന്നുവെന്നായിരുന്നു കേസ്. അത് ജനങ്ങളും വിശ്വസിച്ചു. ആരേയും അന്ന് സംഭവിച്ച കാര്യങ്ങള്‍ക്ക് കുറ്റം പറയാൻ പറ്റില്ല. സാധാരണക്കാരും പാവപ്പെട്ടവരുമാണ് മണിയുടെ കുടുംബക്കാരും കൂട്ടുകാരൊക്കെ. അവരൊക്കെ സാമ്പത്തികമായി മെച്ചപ്പെട്ടത് മണി സിനിമയിലേക്ക് വന്നപ്പോഴാണ് എന്ന് ജാഫര്‍ ഇടുക്കി പറയുന്നു. ജാഫര്‍ ഇടുക്കി ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ മനസ് തുറന്നത്.
ജാഫര്‍ ഇടുക്കിയുടെ വാക്കുകള്‍ ഇങ്ങനെ, കലാഭവന്‍ മണിയുടെ വീടിന് അടുത്തുള്ള പാടി എന്ന് പറയുന്ന സ്ഥലത്ത് തലേദിവസങ്ങളില്‍ ധാരാളം ആളുകള്‍ വന്ന് പോയിരുന്നു. വന്നവരൊക്കെ നല്ലത് ചെയ്യാന്‍ മാത്രം വന്നവരാണോ? മോശം ചെയ്യാന്‍ വന്നതാണോ? ഇവനൊക്കെ എവിടുന്ന കയറി വന്നു എന്നൊക്കെയുള്ള ചിന്താഗതി അവര്‍ക്ക് വന്നതില്‍ തെറ്റി പറയാന്‍ സാധിക്കില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടേയും പലരും പലരും പറഞ്ഞ് ആക്ഷേപിച്ചിരുന്നു. അത് ആളുകളുടെ വിവരമില്ലായ്മ കൊണ്ടായിരുന്നില്ല. അവരെ സംബന്ധിച്ചടത്തോളം ദൈവത്തിന് തുല്യനായ ഒരു വലിയ മനുഷ്യനാണ് മരിച്ചത്. ഇത്രയും ആരാധകരുള്ള മണിയെ പോലുള്ള ഒരു കാലാകാരന്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. അങ്ങനെയുള്ള ഒരാള്‍ മരണപ്പെട്ടപ്പോള്‍ ഉണ്ടായ വികാരമാണ് അവിടെ കണ്ടത്. പക്ഷെ അത് നമ്മളിലും നമ്മുടെ കുടുംബത്തിലും ഉണ്ടാക്കിയ മുറിവ് വളരെ വലുതായിരുന്നു.
മണിയുടെ അവിടെ എന്നും ആളും ബഹളവുമാണ്. വളര്‍ന്ന് വരുന്ന കലാകാരന്മാരെ കൊല്ലാന്‍ നടക്കുന്നവമ്മാരും ഉണ്ടാവും. ആ രീതിയിലായി ആളുകളുടെ സംസാരം. അവരുടെ ഈ പറച്ചില്‍ നമ്മളെ മാത്രമല്ല നമ്മുടെ കുടുംബത്തെ കൂടി കുഴപ്പത്തിലാക്കുമോയെന്ന് ഭയന്നിരുന്നു. അങ്ങനെയുള്ള കഥകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച് പോയ നാളുകളായിരുന്നുവെന്നും കഥകള്‍ ഉണ്ടാക്കുന്നവര്‍ക്ക് തന്റെ കുടുംബത്തിന്റെ സങ്കടം കാണേണ്ട കാര്യമില്ലല്ലോ, സത്യമല്ലാത്ത ഓരോ വാര്‍ത്ത വരുമ്പോഴും പൊള്ളി നീറുകയായിരുന്നു. താനും കുടുംബവും അനുഭവിച്ച വേദന വാക്കുകളില്‍ വിവരിക്കാനാവില്ല. മണിയുടെ ആള്‍ക്കാരുടെ ഭീഷണി വരെ ഉണ്ടായിരുന്നു. മിമിക്രി കാലത്താണ് കലാഭവന്‍ മണിയെ ആദ്യമായി കാണുന്നത്. കലാഭവന്‍ റഹ്‌മാനിക്കയുടെ ജോക്‌സ് ഇന്ത്യ ട്രൂപ്പില്‍ കളിച്ചു കൊണ്ടിരിക്കുന്ന സമയമാണ്. അങ്കമാലി ബസ്റ്റാന്‍ഡിന് മുന്നിലെ ഒരു കടയില്‍ കയറി കലാഭവന്‍ റഹ്‌മാനിക്കയും രാജന്‍ മാഷും രാജേഷ് പുതുമയും ഞാനും കൂടി ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരിക്കുമ്പോള്‍ ഒരു കള്ളി ഷര്‍ട്ടും പഴക്കമുള്ള ജീന്‍സും ധരിച്ച് ഒരു പയ്യന്‍ കയറിവന്ന്. ‘റഹ്‌മാനിക്കാ നമസ്‌കാരം… എന്റെ പേര് മണി. ഞാന്‍ ചാലക്കുടിയില്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ്. അങ്കമാലിക്ക് ഒരു ഓട്ടം വന്നതാ’ എന്ന് പറയുന്നത്. ഗ്രൂപ്പിന്റെ വണ്ടി വെളിയില്‍ കിടക്കുന്നത് കണ്ട് നിങ്ങളെയൊന്നു കാണാന്‍ വന്നതാണ്. രാജന്‍ ചേട്ടനല്ലേ, രാജന്‍ചേട്ടന്‍ അവതരിപ്പിച്ച മുക്കുവനും ഭൂതവും എന്ന ഐറ്റം ഞാന്‍ കല്യാണവീടുകളില്‍ ചെയ്യാറുണ്ട്. എന്നൊക്കെ പറഞ്ഞു. കുരങ്ങനെയും ബെന്‍ജോണ്‍സനേയുമൊക്കെ കാണിക്കും. എന്തെങ്കിലും അവസരങ്ങള്‍ ഉണ്ടെങ്കില്‍ പറയണം എന്നും പറഞ്ഞായിരുന്നു മണി അന്ന് പോയത്. അവിടെ ഉണ്ടായിരുന്നു എന്നേയും രാജേഷ് പുതുമനയേയും പുള്ളിക്ക് അറിയില്ലായിരുന്നു.
അവിടുന്നും ഒരുമാസം കഴിഞ്ഞപ്പോഴാണ് കലാഭവനില്‍ മണി എന്നൊരാള്‍ ചേര്‍ന്ന വിവരം അറിയുന്നത്. മണി വന്ന് കുരങ്ങനേയും ബെന്‍ ജോണ്‍സനേയും ഒക്കെ കാണിച്ച് കത്തിക്കയറുകയായിരുന്നു. കലാഭവന് ധാരാളം പരിപാടികളുമൊക്കെ കിട്ടി. അത് കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് ചെറിയ കുശുമ്പ് തോന്നി. പിന്നീടൊരിക്കല്‍ രാജന്‍ മാഷും ഞാനും കൂടി പോകുമ്പോള്‍ അദ്ദേഹമാണ് മണി തെങ്ങിന്റെ മുകളില്‍ ഇരിക്കുന്ന സല്ലാപത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ച ബോര്‍ഡ് കാണിക്കുന്നത്. അത് ഞങ്ങളെ ശരിക്കം ഞെട്ടിച്ചു. കലാഭവനില്‍ നിന്നും മണി പോയ ഒഴിവിലാണ് ഞാന്‍ അവിടേക്ക് എത്തുന്നത്. ഒരു ദിവസം പാലക്കാട് പ്രോഗ്രാം കഴിഞ്ഞ് ചാലക്കുടി വഴി വരുമ്പോള്‍ മണി ഞങ്ങളുടെ വണ്ടിക്ക് പിറകെ വന്ന് വണ്ടിയില്‍ കയറി. അന്ന് ട്രൂപ്പില്‍ ഉണ്ടായിരുന്ന എന്നെ ഒഴിച്ച് എല്ലാവരേയും മണിക്ക് അറിയാമായിരുന്നു. ആരാടാ തെമ്മാടിക്കുഴിയില്‍ കിടക്കുന്നതെന്ന് ചോദിച്ചു മണി വണ്ടിയുടെ ഏറ്റവും പിന്നിലുള്ള സീറ്റിലേക്ക് വന്നു. ഞാനും വേറെ രണ്ടു പേരും കൂടിയാണ് അവിടെ ഇരുന്നിരുന്നത്.
കലാഭവനിലുള്ള സമയത്ത് മണി ഇരിക്കുന്ന സീറ്റായിരുന്നു അത്. എന്നെ കണ്ടപ്പോള്‍ ഇതാരാണെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, പുതിയ ആര്‍ട്ടിസ്റ്റാണ്, ജാഫര്‍ ഇടുക്കി. ഞങ്ങള്‍ പരിചയപ്പെട്ടു. പിന്നീട് എന്നെ അദ്ദേഹം ഓര്‍ക്കുമെന്ന് കരുതിയെങ്കിലും ഓര്‍ത്തിരുന്നില്ല. പിന്നീടൊരിക്കില്‍ പാടിയില്‍ പോയി കണ്ട സമയത്താണ് പണ്ട് അങ്കമാലിയില്‍ വെച്ച് കണ്ട കാര്യം പറഞ്ഞത്. അത് പറഞ്ഞപ്പോള്‍ മണിയുടെ കണ്ണൊക്കെ നിറഞ്ഞു. അതിന് ശേഷം എന്നോട് വലിയ സ്‌നേഹമായിരുന്നു. തുടര്‍ന്ന് മണി അഭിനയിക്കുന്ന സിനിമകളില്‍ ചെറിയ വേഷമെങ്കിലും എനിക്ക് തരുമായിരുന്നു. ഞങ്ങള്‍ ഒരുപാട് വിദേശ യാത്രകള്‍ ഒക്കെ നടത്തിയിട്ടുണ്ട്. ചാലക്കുടിയില്‍ പോപ്പ്‌കോണ്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് മണിയെ അവസാനമായി കാണുന്നത്. പിറ്റേന്ന് ഷൂട്ടിങ് കഴിഞ്ഞ് രാത്രി ഞാന്‍ ഹോട്ടല്‍ മുറിയിലെത്തിയ നേരം ഒരു സുഹൃത്താണ് മണിയെ സുഖമില്ലാതെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാര്യം പറയുന്നത്. പിന്നീട് സംഭവിച്ച കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയുന്നതാണ്. മാധ്യമങ്ങളില്‍ വന്ന പല കഥയും സത്യമല്ലായിരുന്നു. നമ്മുടെ ഭാഗം വിശദീകരിക്കാന്‍ പോലും ഒരു അവസരം മാധ്യമങ്ങള്‍ തന്നില്ല. അതിലൊക്കെ നമുക്ക് വലിയ വിഷമമുണ്ട്. തെറ്റ് സംഭവിച്ചാല്‍ അത് അംഗീകരിക്കണം. നമ്മളെക്കുറിച്ച് ഇല്ലാത്ത കഥകള്‍ എഴുതി നിറച്ചവര്‍ക്ക് ആ ബാധ്യതയുണ്ട്. പോയിസണാണ് മരണ കാരണം എന്ന് പറഞ്ഞപ്പോഴാണ് ആളുകള്‍ക്ക് സംശയം ഉണ്ടായത്. അന്ന് ഞാനും കുടുംബവും വളരെ അധികം വേദനിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ വളരെ നല്ല രീതിയിലാണ് പെരുമാറിയത്. ഈ സംഭവങ്ങളുടെ പേരില്‍ ഒറ്റപ്പെടുത്തല്‍ ഉണ്ടായിട്ടില്ല. എന്നാല്‍ നമ്മളെ വിളിച്ചാല്‍ ഉണ്ടാകാവുന്ന തടസ്സങ്ങള്‍ കാരണം വിളിക്കാതിരുന്നിട്ടുണ്ട്