ഇന്ത്യ-ഓസ്‌ട്രേലിയ പരിമിത ഓവറിലെ ആവേശ പോരാട്ടത്തിന് ശേഷം ടെസ്റ്റ് പരമ്പരയ്ക്ക് വേദിയൊരുങ്ങുന്നു 17ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഡേ നൈറ്റായി അഡ്‌ലെയ്ഡില്‍ ആണ് നടക്കുന്നത്. ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഒരുപോലെ നിര്‍ണ്ണായകമാണ് പരമ്പര. 2019ല്‍ നേടിയ ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യ ഇറങ്ങുമ്ബോള്‍ പകരം വീട്ടാന്‍ ഉറച്ചാവും കംഗാരുപ്പട ഇറങ്ങുന്നത്. ആദ്യ ടെസ്റ്റിന് മുൻപ് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിശീലനം പുനരാരംഭിച്ചതാണ് ഇന്ത്യയുടെ പ്രതീക്ഷകളെ വീണ്ടും സജീവമാക്കുന്നത്.

രവീന്ദ്ര ജഡേജ പരിശീലനത്തിന് ഇറങ്ങിത് ഇന്ത്യയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ ആദ്യ ടെസ്റ്റിന് അദ്ദേഹം ഇറങ്ങുമോയെന്ന് വ്യക്തമല്ല. ഒന്നാം ടി20ക്കിടെ മസിലിന് പരിക്കേറ്റ് ജഡേജ കളം വിടുകയായിരുന്നു. ഒന്നാം ടെസ്റ്റില്‍ ജഡേജയ്ക്ക് കളിക്കാനായാല്‍ ഇന്ത്യന്‍ ടീമിന് കൂടുതല്‍ സംതുലിതാവസ്ഥ കൈവരിക്കാനാവും. മധ്യനിരയില്‍ നിര്‍ണ്ണായക സംഭാവന ബാറ്റുകൊണ്ട് ചെയ്യാന്‍ കെല്‍പ്പുള്ള താരമാണ് ജഡേജ.

ഇന്ത്യക്കുവേണ്ടി ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ജഡേജ. 14 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 35.26 ശരാശരിയില്‍ 1869 റണ്‍സും 213 വിക്കറ്റുമാണ് ജഡേജയുടെ പേരിലുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള ജഡേജ ഏകദിന പരമ്ബരയില്‍ മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യ കുല്‍ദീപ് യാദവ്,രവീന്ദ്ര ജഡേജ,ബൗളിങ് കോച്ച് ബി അരുണ്‍ എന്നിവരുടെ ജന്മദിനം ഇന്നലെ ഒരുമിച്ചാണ് ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ജഡേജയ്ക്ക് കളിക്കാനായില്ലെങ്കില്‍ പകരം ആരെന്നത് വലിയ ചോദ്യമാണ്. നിലവില്‍ ബാറ്റുകൊണ്ടും മികച്ച സംഭാവന ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു ഓള്‍റൗണ്ടര്‍ ഇന്ത്യന്‍ നിരയിലില്ല. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ മൂന്ന് പേസറെയും ഒരു സ്പിന്നറെയുമാവും ടീമിലേക്ക് പരിഗണിക്കുക. ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ പരിചയസമ്ബന്നനായ ആര്‍ അശ്വിനെക്കാളും മുന്‍ഗണന കുല്‍ദീപ് യാദവിന് ലഭിക്കും. ഓസ്‌ട്രേലിയയില്‍ നേരത്തെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

അഡ്‌ലെയ്ഡ് ഓസ്‌ട്രേലിയയുടെ ഭാഗ്യ മൈതാനമാണ്. അവിടെ കളിച്ച നാല് ഡേ നൈറ്റ് ടെസ്റ്റും അവര്‍ വിജയിച്ചിരുന്നു. ഡേവിഡ് വാര്‍ണര്‍,സ്റ്റീവ് സ്മിത്ത്,മാര്‍നസ് ലാബുഷാനെ എന്നിവര്‍ക്ക് മികച്ച ബാറ്റിങ് റെക്കോഡാണ് അവിടെയുള്ളത്. എന്നാല്‍ പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ക്ക് ആദ്യ ടെസ്റ്റ് നഷ്ടമാവുമെന്നത് ഇന്ത്യയെ സംബന്ധിച്ച് ആശ്വാസമാണ്. എങ്കിലും സ്മിത്ത്,ലാബുഷാനെ എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.