BY AISWARYA
കുറുപ്പ്’ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരായ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോ ടതി നടപടി.സിനിമ നാളെ പ്രദര്‍ശനത്തിനെത്താനിരിക്കെയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
പ്രഖ്യാപിത കുറ്റവാളിയായ സുകുമാരക്കുറിപ്പിന്റെ സ്വകാര്യത ലംഘിക്കപ്പെടും എന്നുകാട്ടി സെബിന്‍ തോമസ് എന്ന വ്യക്തിയാണ് ഹര്‍ജി നല്‍കിയത്. നിര്‍മാതാക്കള്‍, ഇന്റര്‍പോള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവര്‍ക്കും ഹൈക്കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.
സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മംഗളുരു, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്.
നഷ്ടം സഹിച്ചാണെങ്കിലും കുറുപ്പ് തീയറ്ററില്‍ എത്തിക്കും. വലിയ സിനിമകള്‍ തീയറ്ററില്‍ തന്നെ കാണണം. ഒടിടിക്കുവേണ്ടി വേറെ തരം സിനിമകള്‍ ഉണ്ടാകും. നിലവിലെ സാഹചര്യത്തിലെ വെല്ലുവിളികള്‍ ഏറ്റെടുത്താണ് കുറുപ്പ് തീയറ്ററില്‍ എത്തിക്കുന്നതെന്നും ദുല്‍ഖര്‍ സൽമാൻ നേരത്തെ വിളിച്ചു ചേർത്ത പത്രസമ്മേളത്തിൽ വ്യക്തമാക്കിയിരുന്നു.