ഗായത്രി അരുൺ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും താരം എത്തിയിട്ടുണ്ടെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് മിനിസ്‌ക്രീൻ പരമ്പരയിലൂടെയായിരുന്നു. പരസ്പരം എന്ന പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രം നടിക്ക് തന്റെ കരിയറിലെ വലിയ വഴിത്തിരിവായിരുന്നു. അഭിനയം കൂടാതെ മറ്റ് മേഖലകളില്‍ കൂടി ഗായത്രി ഈ അടുത്ത് തുടക്കം കുറിച്ചിരുന്നു. അതില്‍ ഒന്ന് എഴുത്തുകാരി എന്നതായിരുന്നു. താരം എഴുതിയ ആദ്യ പുസ്തകം കുറച്ചു നാളുകൾക്ക് മുൻപാണ് പുറത്തിറങ്ങിയത്.
കുട്ടിക്കാലം മുതല്‍ തന്റെ അച്ഛന്‍ പറഞ്ഞുതന്ന കഥകളും അനുഭവങ്ങളും എല്ലാം ചേര്‍ത്തായിരുന്നു അച്ഛപ്പം കഥകള്‍ എന്ന പുസ്തം ഗായത്രി ഒരുക്കിയത്. നടന്‍ മോഹന്‍ലാല്‍ ആയിരുന്നു ഗായത്രിയുടെ പുസ്തകം പ്രകാശനം ചെയ്തത്. നടി മഞ്ജു വാര്യര്‍ക്ക് ആയിരുന്നു പുസ്തകത്തിന്റെ ആദ്യ കോപ്പി നല്‍കിയത്. തുടര്‍ന്ന് മോഹന്‍ലാലിനും നല്‍കി. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗായത്രി. തന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ കെ ആര്‍ മീരയെ നേരില്‍ കാണുകയും തന്റെ പുസ്തകം അവര്‍ക്ക് സമ്മാനിക്കുകയും ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗായത്രി. കൂടാതെ അശ്വമേധം പരിപാടിയില്‍ പങ്കെടുത്ത സമയത്തെ ഓര്‍മകളും നടി പരഞ്ഞു. ജിഎസ് പ്രദീപിന്റെ മുന്നിലേക്ക് എത്തുമ്പോള്‍ താന്‍ മനസില്‍ കരുതിയ പേര് കെ ആര്‍ മീരയുടേത് ആയിരുന്നു. അദ്ദേഹം ആ വ്യക്തിയെ കണ്ടെത്തുമെന്ന് ഉറപ്പിച്ച് തന്നെയാണ് അങ്ങോട്ട് പോയിരുന്നതെന്നും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച കുറിപ്പിലൂടെ ഗായത്രി അരുണ്‍ പറയുന്നു.
‘2014 ല്‍ അശ്വമേധം എന്ന ടിവി ഷോയില്‍ ഗസ്റ്റ് ആയി എനിക്ക് ക്ഷണം കിട്ടി. ഏതു വ്യക്തിയെ മനസ്സില്‍ ഓര്‍ക്കണം എന്ന് അധികം ആലോചിക്കേണ്ടി വന്നില്ല. ഏതു പേരും നിഷ്പ്രയാസം കണ്ടെത്തുന്ന ജീനിയസ് ശ്രീ ജി.എസ്. പ്രദീപിന് എന്റെ മനസിലെ വ്യക്തിയെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയും എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ആ പേര് മനസ്സില്‍ ഓര്‍ത്തത്. ആ ചിന്ത തെറ്റിയില്ല. കുറച്ച് ചോദ്യങ്ങള്‍ കൊണ്ട് തന്നെ മനസിലെ ആ വ്യക്തിയെ അദ്ദേഹം കണ്ടെത്തി.
അന്ന് ഞാന്‍ പറഞ്ഞു അങ്ങേയ്ക്ക് പുഷ്പം പോലെ ആ പേര് കണ്ടെത്താന്‍ കഴിയും എന്നെനിക്കറിയാം. പക്ഷെ ആ എഴുത്തുകാരിയോടുള്ള ആരാധന കൊണ്ടാണ് പരാജയപ്പെടും എന്ന് അറിഞ്ഞു കൊണ്ട് ഞാന്‍ ആ പേര് തന്നെ മനസ്സില്‍ ഓര്‍ത്തത്. കെ.ആര്‍.മീര എന്ന എഴുത്തുകാരിയുടെ ‘ആരാച്ചാര്‍’എന്ന കൃതിക്ക് വയലാര്‍ അവാര്‍ഡ് നേടിയ ഉടനെ നടന്ന ആ പരിപാടിയില്‍ ഞാന്‍ എന്റെ പ്രിയ എഴുത്തുകാരിയെ അല്ലാതെ ആരെ ഓര്‍ക്കാന്‍. ഇന്നിതാ അച്ഛപ്പം കഥകള്‍ എന്ന എന്റെ ഈ ചെറിയ പുസ്തകം ആ കൈകളില്‍ ഏല്‍പ്പിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷം. പുസ്തകം കൈമാറി ദിലീപേട്ടന്‍ ഇട്ടു തന്ന ഒന്നാന്തരം കാപ്പിയും കുടിച്ച് ഇരിക്കുമ്പോ ഞാന്‍ ഒരു ആരാധികയുടെ ആകാംക്ഷയില്‍ ചോദിച്ചു. എങ്ങനെയാണ് കൊല്‍ക്കത്തയും അവിടുത്തെ കള്‍ച്ചറും ആ കുടുക്കും ഒക്കെ ഇത്ര കൃത്യമായി മനസ്സില്‍ വന്നത് എന്ന്. കിട്ടിയ മറുപടി അറിയില്ല, പക്ഷെ നമ്മുടെ ഉപബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്ന പല ചിന്തകളും നാം വായിച്ച പല അനുഭവങ്ങളും നാമറിയാതെ വാക്കുകള്‍ ആയി പുറത്ത് വരുന്നതാവാം. അതാണ് എഴുത്തിന്റെ ശക്തി എന്നാണ്. അത്തരം പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവങ്ങളിലൂടെ ഒരു എഴുത്തുകാരിയായി തുടരാന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്നു ആ വാക്കുകള്‍. എന്ന് പറഞ്ഞ് ഗായത്രി അവസാനിപ്പിക്കുന്നു.