കലാഭവൻ മണി നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇപ്പോൾ അഞ്ചു വർഷം പിന്നിടുകയാണ്. മണിയുടെ ഓർമ്മകളായി ഒരുപാട് വിശേഷങ്ങൾ ആണ് ആരാധകർ പങ്കിടുന്നത്. മണിക്കൊപ്പമുള്ള നല്ല നിമിഷങ്ങളെ ആരാധകർ മാത്രമല്ല സഹപ്രവർത്തകരും ഓർത്തെടുക്കുന്നുണ്ട്. ഗായകൻ ജി വേണുഗോപാലും ഇത്തരത്തിലൊരു പോസ്റ്റാണ് പങ്കുവെച്ചിരുന്നു.
“മണിയുടെ വിയോഗത്തിൽ വർഷങ്ങൾക്ക് മുൻപെഴുതിയൊരു പോസ്റ്റ് വീണ്ടും ഇവിടെ പങ്ക് വയ്ക്കട്ടെ”, എന്ന് കുറിച്ചുകൊണ്ടാണ് ഗായകൻ മണിയുമായുള്ള ഓർമ്മകൾ പങ്ക് വച്ചത്. ‘പ്രകോപനം സഹിക്കവയ്യാണ്ടായപ്പോൾ ഞാൻ പറഞ്ഞു “ദയവായി ക്ഷമിക്കുക, എനിക്ക് മണിയുടെ ഗാനങ്ങളറിയില്ല. ഞാൻ വിചാരിച്ചാൽ അവ അതുപോലെ പാടാൻ സാധിക്കുകയുമില്ല!” എന്നിട്ട് ശബ്ദം കുറച്ച്, “മണി വിചാരിച്ചാൽ ഉണരുമീ ഗാനവും ചന്ദനമണിവാതിലും അതുപോലെ പാടാൻ സാധിക്കുമെന്നും തോന്നുന്നില്ല! പരിപാടി കുറച്ച് കയ്യടികളും കൂടുതൽ കൂക്കുവിളികളും ഏറ്റുവാങ്ങിക്കൊണ്ട് തുടർന്നു. സ്റ്റേജിനു സമീപം ഏതാനും നിമിഷങ്ങൾ മാത്രം സംഗീത പരിപാടി തീരാൻ ബാക്കിയുള്ളപ്പോൾ ഒരു വെള്ള കാർ വന്നു നിന്നു. മണി ജയാരവങ്ങൾക്കിടയിൽ നിന്ന് ഇറങ്ങി വന്ന് എന്നെ കെട്ടിപിടിച്ചു! മൈക്കിലൂടെ മണിയുടെ പ്രശസ്തമായ ഒരു ഗാനം പാടി ആ വേദിയിൽ എന്നോടുള്ള സ്നേഹാദരങ്ങൾ പ്രകടിപ്പിച്ചു. അബുദാബിയിൽ ഒരു സ്റ്റേജിൽ മണിയുടെ നിർദ്ദേശ പ്രകാരം രണ്ടു മാസത്തിനുള്ളിൽ ഞങ്ങൾ ഒത്തുചേർന്നു. പിന്നീട് ബഹറിനിലും ഷാർജയിലും കൂടിച്ചേരൽ ഉണ്ടായി.
ജീവിതം ഒരാഘോഷമായിരുന്നു മണിക്ക്. പ്രിയപ്പെട്ടവരെയെല്ലാം ചേർത്ത് സംഗീതവും, നൃത്തവും, ചടുലമായ ചുവടുവയ്പ്പുകളും നിറഞ്ഞ ഒരു ആഘോഷം. രുചിയായി പാചകം ചെയ്ത് ഭക്ഷണം വിളമ്പും. പഴയ ദുരിതം നിറഞ്ഞ കാലം ഓർത്ത് കരയും. വല്ലാതെ ദേഷ്യപ്പെടും. പെട്ടെന്ന്തന്നെ ശാന്തനായി കെട്ടിപ്പുണർന്ന് ക്ഷമ ചോദിക്കും. മണിയുടേത് സിനിമാ ക്യാമറയുടെ മുന്നിലും പിന്നിലുമുള്ള ചായം തേച്ച മുഖങ്ങൾക്കിടയിൽ ഒട്ടും തന്നെ കലർപ്പില്ലാത്ത ഒരു അപൂർവ വ്യക്തിത്വങ്ങളിലൊന്നായിരുന്നു. മണിക്ക് സിനിമയിൽ കരയാൻ ഗ്ലിസറിൻ വേണ്ടായിരുന്നു. ചാലക്കുടിപ്പുഴയിലെ മണ്ണുവാരി കുട്ടകളിൽ നിറയ്ക്കുന്ന കുഞ്ഞുനാളുകൾ ഓർത്താൽ മതിയായിരുന്നു. മണിയെ പലപ്പോഴും
ഈ ഒരു സത്യസന്ധതയും ആർജവവും കുഴപ്പങ്ങളിൽ കൊണ്ടു ചാടിച്ചിരുന്നു. ഒരു പുരുഷായുസ്സിൽ ചെയ്യാൻ സാധിക്കുന്ന ഒട്ടനവധി കാര്യങ്ങൾ നാൽപ്പത്തഞ്ച് വയസ്സിനുള്ളിൽ അദ്ദേഹം ചെയ്ത് തീർത്തിട്ടുണ്ട്. ഞാൻ വീണ്ടും പറയട്ടെ, മണി പാടുന്നപോലെ എനിക്ക് പാടാൻ സാധിക്കില്ല. ഈ ചേട്ടന്റെ കണ്ണീർ പ്രണാമമിതാ, മിന്നാമിനുങ്ങേ.. മിന്നും മിനുങ്ങേ.. എങ്ങോട്ടാണെങ്ങൊട്ടാണീ തിടുക്കം..” ഇങ്ങനെയാണ് വേണുഗോപാൽ തന്റെ പോസ്റ്റിൽ കുറിച്ചത്.