മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും മലയാളികളുടെ സ്വന്തം താരങ്ങളാണ്. ദുല്‍ഖര്‍ സിനിമാരംഗത്തേക്ക് അരങ്ങേറിയത് സെക്കന്റ് ഷോയിലൂടെയായിരുന്നു. പിന്നീട് താരം തെന്നിന്ത്യയുടെ സ്വന്തമായി മാറുകയായിരുന്നു. എന്നാൽ വാപ്പച്ചിയെ പോലെ പ്രശസ്തനാവണമെന്നോ അഭിനേതാവായി മാറുമെന്നോ കരുതിയിരുന്നില്ലെന്നും ദുല്‍ഖര്‍ പറയുന്നു. താരപുത്രന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത് ഒരു അഭിമുഖത്തിലാണ്. പഠിക്കുന്ന സമയത്ത് നാണംകുണുങ്ങിയായിരുന്ന കുട്ടിയായിരുന്നു. വാപ്പച്ചി ലോകമറിയുന്ന താരമായതിനാല്‍ മകനായ എന്നില്‍ നിന്നും എല്ലാവരും എന്തെങ്കിലും പ്രതീക്ഷിക്കുമോയെന്നോര്‍ത്തായിരുന്നു ടെന്‍ഷനടിച്ചിരുന്നത്.
ഗ്രൂപ്പ് ഡാന്‍സിലൊക്കെയാണ് അന്ന് പങ്കെടുക്കാറുള്ളത്. അതും ഏറ്റവും പുറകില്‍ പോയാണ് നില്‍ക്കാറുള്ളത്. കുറേപേര്‍ ചേര്‍ന്ന് പാടുകയാണെങ്കില്‍ കൂടെ പാടും. അങ്ങനെയുള്ള ഞാന്‍ എങ്ങനെ സിനിമയിലെത്തിയെന്ന് പലര്‍ക്കും അത്ഭുതമാണ്. പഠിപ്പിസ്റ്റായിരുന്നില്ല താനെന്നും ദുല്‍ഖര്‍ പറയുന്നു. എന്റേതായൊരു ലോകത്തായിരുന്നു ഞാൻ. വീട്ടില്‍ കുത്തിയിരുന്ന് പഠിക്കാറുണ്ടായിരുന്നു. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും സ്ഥിരമായി വഴക്ക് കിട്ടാറുണ്ടായിരുന്നു. മാര്‍ക്ക് കുറയുമ്പോളും ചോദ്യങ്ങള്‍ വരാറുണ്ടായിരുന്നു എന്നും ദുൽഖർ പറഞ്ഞു.
മമ്മൂട്ടി സിനിമാതിരക്കുകളിലായിരുന്നതിനാല്‍ മക്കളുടെ പഠന കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നത് സുല്‍ഫത്തായിരുന്നു. സമയം ചെലവഴിക്കുന്ന കാര്യത്തില്‍ ഷൂട്ടിങ്ങ് തിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പമായി അങ്ങേയറ്റത്തെ ശ്രദ്ധയാണ് മമ്മൂട്ടി നല്‍കുന്നത്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് യുവതാരങ്ങളോടും അദ്ദേഹം പറഞ്ഞിരുന്നു. ദുല്‍ഖറും അദ്ദേഹത്തിന്റെ ഈ നിലപാട് പിന്തുടരുന്നുണ്ട്. ലൊക്കേഷനിലെത്തിയാലും മകളായ കുഞ്ഞുമറിയത്തിന് അരികിലേക്ക് എത്തണമെന്നാണ് തോന്നാറുള്ളതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു.