സോഷ്യൽ മീഡിയയിൽ സജീവമായ മലയാളികളെ ഹണിട്രാപ്പില്‍ കുടുക്കുന്ന സംഘം വ്യാപകമാകുന്നെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വീഡിയോ കോളിലൂടെ നഗ്നത പ്രദര്‍ഷിച്ച് പുരുഷന്മാരെ വലയിലാക്കി പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഹായ് എന്ന സന്ദേശത്തിലാരംഭിക്കുന്ന ചാറ്റിന് പതിയെ ലൈംഗികച്ചുവയിലെത്തിക്കും. ശേഷം അപരിചിതയായ യുവതി വീഡിയോ കോളിലെത്തും, നഗ്നതയ്‌ക്കൊപ്പം സെക്‌സിനുള്ള ക്ഷണത്തിലേക്കും എത്തുന്നതാണ് പതിവ്.പുരുഷന്റെ മുഖം വ്യക്തമാകുന്ന ചിത്രം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണിയായി.
വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമൊക്കെ ഭീഷണി സന്ദേശമെത്തും. നാണക്കേട് ഭയന്ന് പലരും പണം നല്‍കും. ആദ്യ തവണ പണം കിട്ടിയാല്‍ പിന്നെയും ഭീഷണി തുടങ്ങും. കഴിഞ്ഞ ദിവസം എറണാകുളം കടവന്ത്ര പൊലീസിന് ഇത്തരത്തിലൊരു പരാതി ലഭിച്ചിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജീവനക്കാരനാണ് കെണിയില്‍പ്പെട്ടത്. ഫേസ്ബുക്കിലെ ഇതര സംസ്ഥാനക്കാരിയുടെ സൗഹൃദമാണ് വഞ്ചിക്കപ്പെടാന്‍ കാരണം.