മലയാള സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് ബ്ലെസി. സൂപ്പർ താരങ്ങളുടെ പേരിൽ സിനിമ അറിയപ്പെടുന്ന കാലത്ത് വീണ്ടും സംവിധായകന്റെ പേരിൽ ചിത്രങ്ങൾ അറിയപ്പെട്ടു തുടങ്ങിയത് ബ്ലെസ്സിയുടെ ചിത്രങ്ങളിലൂടെയാണെന്നു നമ്മുക്ക് പറയാനാകും. ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ ക്ലാസ്സിക്ക് ആക്കി മാറ്റുവാനും ബ്ലെസ്സിക്ക് സാധിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍ താരങ്ങളെ നായകനാക്കി തന്റെ സിനിമകളില്‍ മാറി മാറി പരീക്ഷിച്ച സംവിധായകനാണ് ബ്ലെസ്സി. മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും അഭിനയ ജീവിതത്തില്‍ ഏറ്റവും മികച്ച പത്ത് സിനിമകളുടെ ലിസ്റ്റില്‍ ബ്ലെസ്സി ചിത്രങ്ങള്‍ ഉണ്ടാകും എന്നത് തന്നെയാണ് അദ്ദേഹം ചെയ്ത സിനിമകളുടെ പ്രത്യേകതയും. മമ്മൂട്ടിക്ക് ‘കാഴ്ച’യും മോഹന്‍ലാലിനു ‘തന്മാത്ര’യും സമ്മാനിച്ച ബ്ലെസ്സി തന്റെ ക്ലാസിക് സിനിമയുടെ ഓര്‍മ്മകള്‍ വീണ്ടും പങ്കുവയ്ക്കുകയാണ്.
വീണ്ടും ചെയ്‌താല്‍ ഇനിയും നന്നാകുമായിരുന്നു എന്ന് തോന്നിയ സിനിമയാണ് ‘കാഴ്ച’യും, ‘ഭ്രമര’വുമൊക്കെ. അങ്ങനെ തന്നെയാണ് എല്ലാ സിനിമകളും. പ്രണയം’ എന്ന സിനിമയുടെ കഥ ഞാന്‍ ലാലേട്ടനോട് പറയുമ്പോള്‍ അദ്ദേഹം പറഞ്ഞത് ഇത് നമുക്ക് ഇംഗ്ലണ്ടില്‍ ചിത്രീകരിക്കാമെന്നാണ്. ആ സിനിമയുടെ വിഷ്വല്‍ സാധ്യത അത്രത്തോളം വലുതായിരുന്നു. ‘ഭ്രമരം’ പോലെയൊരു സിനിമയ്ക്ക് മലയാളി പ്രേക്ഷകര്‍ക്ക് പുറമേ മറ്റു ഓഡിയന്‍സിനിടയിലും നന്നായി റീച്ച് കിട്ടാന്‍ സാധ്യതയുള്ള സിനിമയായിരുന്നു. പക്ഷേ അതൊന്നും കൂടുതല്‍ രീതിയില്‍ വ്യാപിക്കാന്‍ സാധിച്ചില്ല. ഇന്നാണെങ്കില്‍ അതിനുള്ള സാധ്യതകള്‍ ഏറെയുണ്ട്’. ബ്ലെസ്സി പറയുന്നു.
കളിമണ്ണ് ആണ് ബ്ലെസ്സിയുടെ സംവിധാനത്തിൽ ഒടുവിലായി പുറത്ത് ഇറങ്ങിയ ചിത്രം. ശ്വേതാ മേനോനെ കേന്ദ്ര കഥാപാത്രമാക്കി 2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് കളിമണ്ണ്. ചിത്രത്തിലെ പ്രസവ രംഗം ചിത്രീകരിച്ചത് ഉൾപ്പടെ നിരവധി ചർച്ചകൾക്ക് വിധേയമായിരുന്നു ഈ ചിത്രം. പ്രിത്വിരാജിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള ആടുജീവിതമാണ് പുറത്ത് ഇറങ്ങാനുള്ള ബ്ലെസ്സി ചിത്രം. ബെന്യമിൻറെ ആടുജീവിതം എന്ന കൃതിയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്.