മലയാള സിനിമയിൽ ഏറെ ആരാധകർ ഉള്ള താരപുത്രന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. സിനിമയിൽ അഭിനയത്തിന് പുറമെ വ്യത്യസ്തമായ മേഖലയിൽ ഇരുവരും വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. അഭിനയത്തിൽ മാത്രമല്ല സംവിധായകനായും താരം തിളങ്ങിയിരുന്നു. നിവിൻ പോളി നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം സംവിധാനം ചെയ്തത് ധ്യാൻ ആയിരുന്നു പലപ്പോഴും അഭിമുഖങ്ങളില്‍ ധ്യാന്‍ നല്‍കുന്ന മറുപടികള്‍ ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെ താരവും കുടുബവും വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച ഒരു അഭിമുഖം സോഷ്യല്‍ ലോകത്ത് വൈറല്‍ ആയിരുന്നു. ഇപ്പോള്‍ തന്റെ സിനിമകളെ കുറിച്ചും അച്ഛനേയും ചേട്ടനെയും കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് നടന്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ധ്യാന്‍ അച്ഛന്‍ ശ്രീനിവാസനെയും ചേട്ടന്‍ വിനീതിനെയും കുറിച്ച് പറയുന്നത്.
വീട്ടില്‍ രണ്ട് വലിയ താരങ്ങളുണ്ടല്ലോ, അവരോട് ഇടിച്ച് നില്‍ക്കുന്നതെങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍ ഇടിച്ച് നില്‍ക്കുന്നൊന്നുമില്ലെന്നും താന്‍ ഔട്ട് ആണെന്നുമായിരുന്നു ധ്യാന്റെ മറുപടി. അങ്ങനെയൊരു മത്സരമില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും ധ്യാന്‍ പറയുന്നു. എന്റെ അച്ഛനും ചേട്ടനും തന്നേയല്ലേ അവര്‍ നന്നാവട്ടെ. താന്‍ സിനിമയിലേക്ക് വന്നപ്പോള്‍ വേണ്ട എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. അച്ഛനും ചേട്ടനും ഉണ്ടാക്കി വച്ച ആ ഒരു ഇമേജിന് പുറത്ത് തന്നെയാണ് താന്‍ ഇപ്പോഴും. അവര്‍ക്കിടയിലേക്ക് എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. വീട്ടില്‍ തേങ്ങയിടാന്‍ വരുന്നവര്‍ പോലും പറയും, മോനെ ഇനിയെങ്കിലും ഒന്ന് നന്നായി കൂടെ എന്ന്. തന്നോടുള്ള സ്‌നേഹം കൊണ്ടാകാം അവരത് പറയുന്നത്. അച്ഛനെയും ചേട്ടനെയും കണ്ട് പഠിക്ക് എന്നാണ് അമ്മ എപ്പോഴും പറയുന്നത്. ചേട്ടന്‍ വളരെ സത്യസന്ധനായതാണ് പ്രശ്നം. ഒരാള്‍ സത്യങ്ങള്‍ മാത്രം പറയുമ്പോള്‍ മറ്റെയാളുടെ കള്ളത്തരം വേഗം കണ്ട് പിടിയ്ക്കും. അതിനാല്‍ ഇപ്പോള്‍ ഞാന്‍ സത്യം പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയാണ് വീട്ടില്‍. വീട്ടുകാരെ സാമാന്യം നല്ല രീതിയില്‍ പറ്റിച്ചിട്ടുണ്ട്. എങ്കിലും നാട്ട് കാരെ പറ്റിക്കാറില്ല.-ധ്യാന്‍ പറഞ്ഞു.
നന്നായിക്കോട്ടെ എന്ന് കരുതി എന്റെ ഒരു ഷോര്‍ട്ട് ഫിലിം നിര്‍മിക്കാന്‍ ഏട്ടന്‍ രണ്ട് ലക്ഷം രൂപ തന്നു. പണം ലാഭിക്കാന്‍ വേണ്ടി ആ ഹ്രസ്വ ചിത്രത്തില്‍ ഞാന്‍ തന്നെ അഭിനയിച്ചു. അങ്ങനെ 2 ലക്ഷത്തിന്റെ സിനിമ അമ്പതിനായിരിത്തിന് എടുത്ത് ഒന്നര ലക്ഷം ഞാന്‍ പറ്റിച്ചു. എന്നാല്‍ ആ ഷോര്‍ട്ട് ഫിലിം ആണ് തന്റെ സിനിമ എന്‍ട്രിയ്ക്ക് കാരണമായത്. ആ ഷോര്‍ട്ട് ഫിലിമിലെ അഭിനയം കണ്ടിട്ടാണ് ഏട്ടന്‍ എന്നെ സിനിമയില്‍ എടുത്തത്.-ധ്യാന്‍ വ്യക്തമാക്കി. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളി അച്ഛന് അസുഖം വരുമ്പോള്‍ തന്റെ പോക്കറ്റ് മണി കട്ട് ആകുമോ എന്ന വിഷമത്തില്‍, അമ്മേ അച്ഛന് സീരിയസ് ആയി ഒന്നും ഇല്ലല്ലോ എന്ന് ചോദിക്കുന്നുണ്ട്. സത്യത്തില്‍ അത് ജീവിതത്തില്‍ ഞാന്‍ പറഞ്ഞ ഡയലോഗ് ആണ്. കേട്ട് നിന്ന ഏട്ടന്‍ അത് സിനിമയില്‍ ഇടുകയായിരുന്നു. അച്ഛന് ചെറിയൊരു പനി വന്നപ്പോഴാണ് താന്‍ അങ്ങനെ ചോദിച്ചത്. അച്ഛനോട് ഉള്ള സ്നേഹം കൊണ്ട് ഒന്നും അല്ല, എന്റെ പോക്കറ്റ് മണി കിട്ടിട്ടല്ലോ എന്ന ടെന്‍ഷനായിരുന്നു.- ധ്യാന്‍ പറഞ്ഞു.