മലയാള സിനിമയിൽ മാതാപിതാക്കളുടെ പാത പിന്തുടർന്ന് എത്തിയവർ നിരവധി പേരാണ്. നടനായും നടിയായും സംവിധായകനായും മറ്റു പല മേഖലകളിലും എത്തിപ്പെട്ട നിരവധി പേരാണ് ഉള്ളത്. ദുൽഖർ സൽമാൻ പ്രണവ് മോഹൻലാൽ പൃഥ്വിരാജ് ഇന്ദ്രജിത് കല്ല്യാണി പ്രിയദർശൻ തുടങ്ങി നിരവധിപേർ ഈ ലിസ്റ്റിൽ ഉൾപ്പെടും. ഈ ലിസ്റ്റിലെ പ്രധാനപ്പെട്ട മറ്റ് രണ്ടുപേരുകൾ കൂടിയുണ്ട്. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. അച്ഛനെ പോലെ തന്നെ സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും ഇരുവരും വിജയം നേടി കഴിഞ്ഞു. ഗായകനായി എത്തി ഇന്ന് സംവിധായകനായും നടനായും തിരക്കഥ എഴുത്തുകാരനായും ഒക്കെ തിളങ്ങുവാണ് വിനീത്. എന്നാൽ നടനായി തുടങ്ങി സംവിധായകനായും തിരക്കഥാകൃത്തായും തിളങ്ങുകയാണ് ധ്യാൻ. ധ്യാനിന്റെ അഭിമുഖങ്ങൾക്ക് ആരാധകർ ഏറെയാണ്. ശ്രീനിവാസൻ ആശുപത്രിയിലായിരുന്ന സമയത്ത് നടന്ന ഒരു സംഭവത്തെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
ധ്യാനിന്റെ വാക്കുകളിങ്ങനെ,അച്ഛൻ ഈ അലോപ്പതിക്ക് ഒക്കെ എതിരാണ്. പിന്നെ ലോകനും എല്ലാത്തിനും എതിരായിട്ടുള്ള ആളാണ്. അലോപ്പതിയൊക്കെ കണ്ടു കഴിഞ്ഞാൽ ഭയങ്കര പ്രശ്നമാണ്. അതുപോലെ തന്നെ മൈദക്കും എതിരാണ്. പൊറോട്ട ഒന്നും കഴിക്കില്ല. എന്നാൽ ഇതിനൊക്കെ എതിരാണെങ്കിലും നന്നായി സിഗരറ്റ് വലിക്കും. അതിന് മാത്രം എതിരല്ല. അച്ഛൻ മൈദക്ക് എതിരായതു കൊണ്ട് അമ്മയും എതിരാണ്. പൊറോട്ട കഴിക്കരുത് ഭയങ്കര വൃത്തികെട്ട സാധനമാണെന്ന് അമ്മ പലപ്പോഴും തന്നെ ഉപദേശിക്കാറുണ്ട്. ഒരു ദിവസം അച്ഛന്റെ ഒപ്പം ഞാൻ ആശുപത്രിയിൽ നിൽക്കുകയാണ്. അച്ഛൻ ഇനി ജീവിക്കില്ലാ എന്ന അവസ്ഥയിൽ നിൽക്കുന്ന സമയമായിരുന്നു അത്. ഇതൊക്ക ഡോക്ടർ എന്നോടും അമ്മയോടും പറഞ്ഞിട്ട് നിൽക്കുകയാണ്. ഏട്ടൻ അന്ന് ചെന്നൈയിൽ നിന്ന് വരുന്നതേ ഉണ്ടായിരുന്നുള്ളു.
ഡോക്ടർ പറഞ്ഞത് കേട്ട് ഞാനും അമ്മയും തിരിച്ച് ഹോസ്പിറ്റലിലെ ഞങ്ങളുടെ റൂമിലെത്തി സങ്കടപ്പെട്ടിരിക്കുകയാണ്. അന്ന് രാവിലെ തൊട്ട് അമ്മയൊന്നും കഴിച്ചിരുന്നില്ല. അപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു, എന്തെങ്കിലും കഴിക്കണ്ടേയെന്ന്. വേണം എന്തെങ്കിലും വാങ്ങാൻ അമ്മയും പറഞ്ഞു. റൂമിലെ ഫോണിൽ നിന്നും നിന്നും ഞാൻ കാന്റീനിലേക്ക് വിളിച്ചു. എന്താണ് കഴിക്കാനുള്ളതെന്ന് ചോദിച്ചപ്പോൾ, ചപ്പാത്തിയുണ്ട് പൊറോട്ടയുണ്ടെന്നൊക്കെ അവർ പറഞ്ഞു. ഉടനെ അമ്മ പറയുകയാണ് രണ്ട് പൊറോട്ടയും ഒരു ബീഫ് റോസ്റ്റും പറയാൻ. അമ്മ സത്യമായിട്ടും ഇത് നടന്ന കാര്യമാണ്. ഉടനെ ഞാൻ ചോദിച്ചു, എന്റെ അച്ഛൻ അവിടെ കിടക്കുമ്പോൾ തന്നെ നിങ്ങൾക്ക് പൊറോട്ട വേണോടിയെന്ന്(ചിരി). ധ്യാനേ ഇപ്പോഴല്ലേ ഇങ്ങനെ കഴിക്കാൻ പറ്റൂ എന്നായിരുന്നു അമ്മയുടെ മറുപടി. അമ്മ അത്രയും പാവം സ്ത്രീയാണ്. ആ രണ്ട് പൊറോട്ടയിൽ അമ്മ അച്ഛന്റെ അസുഖമെല്ലാം മറക്കുകയായിരുന്നു