മലയാള സിനിമയിൽ ഏറെ ആരാധകർ ഉള്ള താരപുത്രന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. സിനിമയിൽ അഭിനയത്തിന് പുറമെ വ്യത്യസ്തമായ മേഖലയിൽ ഇരുവരും വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. അഭിനയത്തിൽ മാത്രമല്ല സംവിധായകനായും താരം തിളങ്ങിയിരുന്നു. നിവിൻ പോളി നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം സംവിധാനം ചെയ്തത് ധ്യാൻ ആയിരുന്നു. അഭിനയത്തില്‍ സജീവമായി നില്‍ക്കുന്ന താരത്തിന്റെ പഴയ ഒരു അഭിമുഖം അടുത്തിടെ വൈറലായി മാറിയിരുന്നു. നവ്യ നായരെ താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു എന്നും സഹോദരന്‍ വിനീത് മീര ജാസ്മിനെ ഇഷ്ടപ്പെട്ടിരുന്നു എന്നുമായിരുന്നു ധ്യാന്‍ പറഞ്ഞത്. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ ഒക്കെ കറക്ട് ആയിരുന്നു എന്നാണ് ധ്യാന്‍ പറയുന്നത്.
ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ ഇങ്ങനെ, മീഡിയയിലുള്ള ഏതോ ഒരു സുഹൃത്താണ് ആ വീഡിയോ ആദ്യം അയച്ച് തരുന്നത്. അന്നേരം ഏഴായിരം പേര് മാത്രമേ അത് കണ്ടിട്ടുണ്ടായിരുന്നുള്ളു. പളനിയിലോ മറ്റോ ഷൂട്ടിങ്ങിന്റെ ഇടയിലാണ് ഞാനത് കാണുന്നത്. അത് കണ്ടപാടെ അങ്ങ് വിട്ട് കളഞ്ഞു. പിന്നെ ഒരു രണ്ട് മൂന്ന് ദിവസത്തിനുള്ളിലാണ് വീഡിയോ വ്യാപകമായി വൈറലായത്. അതിനെ പറ്റി ഒന്നും ഞാന്‍ ആലോചിച്ചിട്ട് ഒന്നുമില്ല. പറഞ്ഞത് പറഞ്ഞു. ചെറിയ രീതിയിലങ്ങ് നാറി. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ. പക്ഷേ കുറേ ആള്‍ക്കാര്‍ നല്ല രീതിയിലാണ് പ്രതികരിച്ചത്. ഇങ്ങനെ ഒക്കെ ആണല്ലേ. ജെനുവിന്‍ ആയിരുന്നല്ലോ എന്നിങ്ങനെ പോസിറ്റീവായിട്ടാണ് പ്രതികരിച്ചതെന്നും നടന്‍ പറയുന്നു. അന്നൊക്കെ തലയില്‍ എണ്ണ തേച്ച് ഒരു സൈഡിലേക്ക് ഒട്ടിച്ച് വെക്കുന്നതായിരുന്നു ട്രെന്‍ഡ്. അന്ന് ഞാന്‍ ഹൃത്വിക് റോഷന്‍ ആണെന്നാണ് വിചാരിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം അത് കണ്ടപ്പോഴാണ് ഒരു കിഴങ്ങനായിരുന്നു എന്ന് മനസിലായത്. എന്റെ ലുക്കില്‍ മാത്രമേ പ്രശ്നമുള്ളു. പറഞ്ഞ കാര്യമൊക്കെ സത്യമായിരുന്നല്ലോ. പറഞ്ഞ രീതിയൊക്കെ നോക്കുമ്പോള്‍ കുഞ്ഞിരാമായണത്തിലെ ആ പൊട്ടനെ പോലെയുണ്ടെന്ന് ചിലര്‍ എന്നോട് സൂചിപ്പിച്ചു. ഞാനും നോക്കിയപ്പോള്‍ അത് കറക്ടാണ്. ആള് പൊട്ടനാണെങ്കിലും കാര്യം പറയുന്നതൊക്കെ സത്യമാണ്.
ആ സമയത്ത് മീര ജാസ്മിന്‍, നവ്യ നായര്‍ ആണ്. അവരില്‍ ആരെയെങ്കിലും ഇഷ്ടപ്പെട്ടേ പറ്റുകയുള്ളു. ചേട്ടനെ മീര ജാസ്മിനെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ തമ്മില്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. അന്ന് വെള്ളിത്തിര ഇറങ്ങിയപ്പോള്‍ അതിന്റെ പോസ്റ്റര്‍ കണ്ട് അത്രയും തകര്‍ന്ന് പോയി. നവ്യ അതുവരെ ചെയ്തിരുന്ന കഥാപാത്രങ്ങളെല്ലാം കുടുംബ പശ്ചാതലത്തില്‍ ഉള്ളതാണ്. ഞാനങ്ങ് വിഷമിച്ച് പോയി. ആ സമയത്ത് തന്നെയാണ് മീര ജാസ്മിന്റെ ബാല എന്ന തമിഴ് സിനിമ ഇറങ്ങുന്നത്. മീര ജാസ്മിനും അതുപോലെ തന്നെ ഒരു പാട്ട് സീനില്‍ അഭിനയിച്ചു. ഇതോടെ ചേട്ടനും തകര്‍ന്ന് പോയി. ഒരു റൂമില്‍ ഞാനും മറ്റേ റൂമില്‍ ചേട്ടനും തകര്‍ന്ന് ഇരിക്കുകയായിരുന്നു. അതോടെ രണ്ട് പേരെയും ഒഴിവാക്കി. കല്യാണം കഴിക്കുകയാണെങ്കില്‍ നവ്യയെയോ മീരയെയോ പോലെയുള്ളവര്‍ വേണമെന്നാണ് ഞങ്ങള്‍ തീരുമാനിച്ച് ഇരുന്നത്. ഭയങ്കര സ്വപ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊക്കെ സിനിമ വന്നതോടെ പോയി. പെണ്‍കുട്ടികളൊക്കെ അടങ്ങി ഒതുങ്ങി നടക്കണം എന്നൊക്കെയാണ് അന്ന് ചിന്തിച്ചിരുന്നത്. പിന്നീട് അതെല്ലാം മാറി.