കോവിഡ് വാക്സിൻ എല്ലാവര്ക്കും സ്വീകരിക്കാൻ കഴിയുന്നതല്ല. ഓരോ വ്യക്തിയുടെയും ആരോഗ്യാവസ്ഥയെ കണക്കിലെടുത്താണ് കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടത്. ഇങ്ങനെയുള്ളവർ മാത്രമാണ് വാക്സിൻ സ്വീകരിക്കേണ്ടത് എന്ന വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയം ജനുവരി 14ന് പുറത്ത് വിട്ടിരുന്നു. ചില വിഭാഗത്തിൽ പെടുന്നവർക്ക് വാക്സിൻ നൽകരുതെന്നും അതിന്റെ കാരണം എന്താണെന്നും മാർഗ്ഗരേഖയിൽ പറയുന്നുണ്ട്.
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ ആണ് ഒരാള്‍ക്ക് നല്‍കേണ്ടത്. അത് ഒരേ വാക്‌സിന്‍ തന്നെയായിരിക്കണം. അതായത് കോവീഷീല്‍ഡ് ആദ്യ ഡോസ് എടുത്തവര്‍ അതേ വാക്‌സിന്‍ തന്നെ രണ്ടാം ഡോസും എടുക്കണം. ഏതെങ്കിലും ഗുരതരമായ രോഗം കാരണം ആശുപത്രിയില്‍ കഴിഞ്ഞവര്‍, ഡിസ്ചാര്‍ജ് ചെയ്ത ശേഷം നാല് മുതല്‍ എട്ട് ആഴ്ചകള്‍ക്ക് ശേഷംമാത്രമേ വാക്‌സിന്‍ സ്വീകരിക്കാന്‍ പാടുള്ളൂ.
ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ ക്ലിനിക്കല്‍ ട്രയലിന്റെ ഭാഗമായിരുന്നില്ല. അതുകൊണ്ട് ഗര്‍ഭണികളോ, ഗര്‍ഭസാധ്യതയുണ്ടെന്ന് കരുതുന്നവരോ, മുലയൂട്ടുന്ന അമ്മമാരോ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നു. കാരണം ഇത്തരത്തിൽ ഉള്ളവരുടെ ശരീരത്തിന് പ്രതിരോധശേഷി കുറവായിരിക്കും എന്നും പരീക്ഷണങ്ങളെ അതിജീവിക്കാൻ കഴിയുമോ എന്ന് ക്ലിനിക്കിൽ പരീക്ഷണം നടത്തിയിട്ടില്ലെന്നും പറയുന്നു.
പ്രതിരോധ ശേഷി കുറഞ്ഞവര്‍ വാക്‌സിന്‍ സ്വീകരിക്കരുത്. രക്തസ്രാവം, അല്ലെങ്കില്‍ രക്തം കട്ടപിടിക്കല്‍ എന്നിവയുള്ളവര്‍ പ്രത്യേകിച്ച്. അലര്‍ജിയുള്ളവരും വാക്‌സിന്‍ സ്വീകരിക്കരുത്. പ്രതിരോധ ശേഷി കുറഞ്ഞവര്‍ ഡോക്ടര്‍മാരുടെ പ്രത്യേക ഉപദേശത്തിന് ശേഷം മാത്രമേ വാക്‌സിന്‍ സ്വീകരിക്കാവൂ. ഇന്ത്യയില്‍ ഇപ്പോള്‍ നല്‍കിവരുന്ന കൊവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ വ്യത്യസ്ത രീതിയിലാണ് പാര്‍ശ്വഫലങ്ങള്‍ പ്രകടിപ്പിക്കുന്നത്. അതിനാല്‍, വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്ബ് ഇത്തരമാളുകള്‍ ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിക്കണം.