മലയാള സിനിമ പിറന്ന ഏകദേശം തൊണ്ണൂറിലേറെ വർഷങ്ങൾ ആയിരിക്കുന്നു. ആദ്യ സിനിമ മുതൽ വ്യത്യസ്തമായ സിനിമകൾ നമ്മുടെ മലയാള സിനിമയിൽ നിന്നും പിറവിയെടുത്തിരുന്നു. അത്തരമൊരു മാറ്റമായിരുന്നു മലയാളത്തിൽ ഈയടുത്ത് സംഭവിച്ചതും. മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ ചിത്രം പിറവിയെടുത്തിരുന്നു. മഞ്ജു വാര്യരും സണ്ണി വെയിനും പ്രധാന വേഷത്തിലെത്തിയ ചതുർമുഖമായിരുന്നു ആ നേട്ടം സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രം ഇരുപത്തിഅഞ്ചാമത് ബുച്ചണ്‍ ഇന്‍റര്‍നാഷണല്‍ ഫന്‍റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച ഹൊറര്‍, മിസ്റ്ററി, ഫാന്‍റസി ജോണറിലുള്ള സിനിമകള്‍ക്കായുള്ള ഫെസ്റ്റിവലാണിത്. ദി വെയ്‍ലിങ് എന്ന പ്രസിദ്ധകൊറിയന്‍ സിനിമയുടെ സംവിധായകനായ നാ ഹോങ്ജിനും ഷട്ടര്‍ എന്ന ഹൊറര്‍ സിനിമയുടെ സംവിധായകനായ ബാഞ്ചോങ് പിസന്‍തനാകുനും ചേര്‍ന്നൊരുക്കിയ ദി മീഡീയം ഉള്‍പ്പടെ 47 രാജ്യങ്ങളില്‍ നിന്നായി 258 സിനിമകളാണ് ഇക്കുറി ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് ആകെ മൂന്നു സിനിമകളാണ് ഫെസ്റ്റിവലില്‍ ഉള്ളത്. പ്രഭു സോളമന്‍റെ ‘ഹാത്തി മേരാ സാത്തി’, മിഹിര്‍ ഫഡ്‍നാവിസിന്‍റെ ച്യൂയിംഗ് ഗം എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങള്‍. വേള്‍ഡ് ഫന്‍റാസ്റ്റിക്ക് റെഡ് കാറ്റഗറിയിലാണ് ചതുര്‍മുഖം പ്രദര്‍ശിപ്പിക്കുന്നത്. രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ എട്ടിനാണ് കേരളത്തിലെ തിയറ്ററുകളില്‍ റിലീസായത്. പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും സിനിമയ്ക്ക് ലഭിച്ചിരുന്നു. അമ്പതു ശതമാനം സീറ്റുകള്‍ മാത്രം അനുവദിച്ച സാഹചര്യത്തില്‍ പോലും നല്ല കളക്ഷനുണ്ടായിരുന്ന സിനിമ കോവിഡ് രൂക്ഷമാവുകയും സെക്കന്‍റ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രദര്‍ശനശാലകളീല്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു മഞ്ജുവാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന “ചതുര്‍മുഖം ” എന്ന സിനിമയുടെ തിരക്കഥ, സംഭാഷണം അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവർ ചേർന്ന് എഴുതിയിരിക്കുന്നു.
ജിസ് ടോംസ് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ക്ഷന്‍സ് എന്നീ ബാനറിൽ ജിസ്സ് ടോംസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിഫാന്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള മറ്റുചില അന്താരാഷ്ട ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്‍ശനത്തിനു ശേഷം ജൂലൈ രണ്ടാം വാരത്തില്‍ ചതുര്‍മുഖം ZEE5 HD എന്ന ഒ ടി ടി പ്ലാറ്റ് ഫോമില്‍ റിലീസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.