മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടനാണ് കൊച്ചിൻ ഹനീഫ. വില്ലൻ വേഷങ്ങളിലൂടെ തുടങ്ങിയെങ്കിലും ഹാസ്യതാരമായാണ് അദ്ദേഹം അറിയപ്പെട്ടത്. ഹാസ്യത്തിന്റെ നിഷ്കളങ്കമായ പുതിയ അനുഭവങ്ങൾ നൽകി പ്രേഷകരുടെ മനസ്സിലിടം നേടിയ താരമാണ് കൊച്ചിൻ ഹനീഫ. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയായിരുന്നു ഹനീഫ സിനിമയിലേക്കെത്തിയത്. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ ഹനീഫ ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിന്നു. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ വാത്സല്യം സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു.
കൊച്ചിൻ ഹനീഫ എന്ന അതുല്യ കലാകാരൻ ഓർമ്മയായിട്ട് 12 വർഷങ്ങൾ. മലയാളക്കരയെ മുഴുവനും കണ്ണീരിലാഴ്ത്തി 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിൻ ഹനീഫ അന്തരിച്ചത്. ഇപ്പോഴിതാ, പ്രിയതാരത്തിന്റെ ഓർമദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ.
ബാദുഷയുടെ കുറിപ്പ് ഇങ്ങനെ, ഹനീഫിക്ക നമ്മുടെ മുന്നിൽ നിന്നു മറഞ്ഞിട്ട് 12 വർഷം. ഒന്നാം തരം നടൻ എന്നതിലുപരി മനുഷ്യ സ്നേഹിയായ കലാകാരനായിരുന്നു ഹനീഫിക്ക. പരിചയപ്പെടുന്നവരാരും അദ്ദേഹത്തെ മറക്കില്ല. എല്ലായ്പോഴും നിറഞ്ഞ ചിരിയോടെ, പെരുമാറുന്ന ഹനീഫിക്കയെന്ന മനുഷ്യ സ്നേഹിയുടെ അഭാവം ഇന്നും മലയാള ചലച്ചിത്ര ലോകം അനുഭവിക്കുന്നുണ്ട്. നടനായും തിരക്കഥാകൃത്തായും സംവിധായകനായും നമുക്കിടയിൽ ജീവിച്ച ഹനീഫിക്കയുടെ ഓർമകൾക്കു മുന്നിൽ പ്രണാമം.