മലയാള സിനിമയിൽ ഇപ്പോൾ മാറ്റത്തിന്റെ കാലമാണ്. റിയലിസ്റ്റിക് സിനിമകളുടെ കടന്നു വരവിലാണ് മലയാള സിനിമ മേഖലയിലെ ഈ മാറ്റങ്ങൾ പ്രകടമായി തുടങ്ങിയത്. നിരവധി പുതുമുഖ സംവിധായകരുടെയും കഥകളുടെയും അഭിനേതാക്കളുടെയും കടന്നുവരവും ഈ മാറ്റത്തിന് ആക്കം കൂട്ടി. നമ്മുക്ക് ചുറ്റും നടക്കുന്ന പലകാര്യങ്ങളും ഇന്ന് സിനിമ ചർച്ചചെയ്തു തുടങ്ങി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് മലയാള ചിത്രങ്ങള്‍ ഒ.ടി.ടി. റിലീസായി എത്താന്‍ തുടങ്ങിയത് മുതൽ സിനിമയില്‍ തെറി പദപ്രയോഗങ്ങള്‍ കൂടുന്നുവെന്ന് ചിലര്‍ ആരോപണം ഉന്നയിച്ചിരുന്നു. കുടുംബത്തോടൊപ്പമിരുന്ന് സിനിമ കാണാനാകാത്ത് സ്ഥിതിയാണ് എന്നാണ് വിമര്‍ശനവുമായി എത്തിയവരിൽ അധികവും പറഞ്ഞിരുന്നത്. എന്നാല്‍ നിത്യജീവിതത്തില്‍ സാധാരണയായി ഉപയോഗിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്ന പദങ്ങള്‍ സിനിമയില്‍ വരുമ്പോള്‍ എന്തിനാണ് ഇത്രയും അസ്വസ്ഥപ്പെടുന്നതെന്നായിരുന്നു ഇതിനെതിരെ ഉയര്‍ന്ന മറുവാദം.ഇപ്പോഴിതാ സിനിമയിലെ തെറി വിളിയെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുകയാണ് പ്രിയദർശനും ചെമ്പൻ വിനോദും.
നല്ല സിനിമയില്‍ തെറി പദങ്ങള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നത്. ചില തെറ്റിദ്ധാരണകളുടെ പുറത്താണ് യുവസംവിധായകര്‍ ഈ വാക്കുകള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കഥ ആവശ്യപ്പെടുന്നതുകൊണ്ടാണ് സിനിമകളില്‍ തെറി കടന്നുവരുന്നതെന്നും അല്ലാതെ തെറി പറയാനായി ആരും ഇവിടെ സിനിമാ നിര്‍മ്മിക്കാറില്ലെന്നുമാണ് തിരക്കഥാകൃത്ത് കൂടിയായ നടന്‍ ചെമ്പന്‍ വിനോദ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. സഭ്യത സംസ്‌കാരത്തിന്റെ ഭാഗമാണ്. മുന്‍പും സിനിമകളിലും കഥകളിലും കഥാപാത്രങ്ങള്‍ ദേഷ്യം പ്രകടിപ്പിക്കാറുണ്ടെന്നും എന്നാല്‍ അതിന് കേട്ടാല്‍ പുളിക്കുന്ന വാക്കുകളല്ല ഉപയോഗിക്കാറുണ്ടായിരുന്നതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
കൂട്ടുകാര്‍ക്കൊപ്പമിരുന്ന് പറയുന്നതെല്ലാം സിനിമയിലേക്കെടുക്കാനുള്ള സ്വാതന്ത്ര്യമില്ല. കുടുംബമായിരുന്ന് കാണുമ്പോള്‍ അരോചകമായി തോന്നുന്ന ഒന്നും സിനിമയിലുണ്ടാകരുതെന്ന് കരുതുന്ന ആളാണ് താനെന്നും പ്രിയദര്‍ശന്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ എല്ലാവര്‍ക്കുമെതിരെ കേട്ടാലറയ്ക്കുന്ന പദപ്രയോഗങ്ങള്‍ നടത്തുന്ന വളരെ ചെറിയ ശതമാനം ആളുകളെ മാത്രം കണ്ട് ഇതാണ് ഇപ്പോള്‍ യുവത്വത്തിന്റെ ഭാഷയെന്ന് എഴുത്തുകാര്‍ക്ക് തെറ്റിദ്ധാരണയുണ്ടാകുകയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.എന്തിനാണ് നല്ല സിനിമകളില്‍ ഇത്തരം വാക്കുകള്‍ മനപൂര്‍വ്വം കൂട്ടിച്ചേര്‍ക്കുന്നതെന്നും പ്രിയദര്‍ശന്‍ ചോദിച്ചു. നല്ല സിനിമയാണെങ്കില്‍ പ്രേക്ഷകന്‍ സ്വീകരിക്കുമെന്നും തെറി ചേര്‍ത്തതുകൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.