മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകയാണ് അഞ്ജലി മേനോൻ. ഉസ്താദ് ഹോട്ടൽ ബാംഗ്ലൂർ ഡേയ്സ് കൂടെ തുടങ്ങിയ ചിത്രങ്ങൾ ബിഗ് സ്ക്രീനിലേക്ക് എത്തിച്ച സംവിധയാണ് അഞ്ജലി. തന്റെ സിനിമകൾ പോലെ തന്നെ ശക്തമായ നിലപാടുകളും ഉള്ള ആളാണ് അഞ്ജലി മേനോൻ. ഇപ്പോഴിതാ അതിജീവിത ഒളിഞ്ഞിരിക്കേണ്ട ആളല്ലെന്നും അവര്‍ സംസാരിക്കുന്നത് സമൂഹം കേള്‍ക്കണമെന്നും അഞ്ജലി ഒരു മാധ്യമത്തോട് പ്രതികരിച്ചു.
അതിജീവിതയ്ക്കൊപ്പം ഡബ്ല്യൂസിസി പോരാട്ടം തുടരും. അതിജീവിത ഒളിഞ്ഞിരിക്കേണ്ട ആളല്ല. അതിജീവിത സംസാരിക്കുന്നത് സമൂഹം കേള്‍ക്കണം. എല്ലാവരെയും സന്തോഷിച്ചു പോരാട്ടം നടത്താന്‍ ആകില്ല. നടിയുടെ പ്രശ്നം ഏറ്റെടുത്തപ്പോള്‍ സൗഹൃദങ്ങള്‍ നഷ്ടമായി. അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ ഒരു വിഭാഗം അസ്വസ്ഥരാകും. ജസ്റ്റിസ് ഹേമ കമ്മിറ്റി അംഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന പ്രതികരണമാണ്. ഇവരുടെ മുന്നില്‍ ആണോ സത്യം പറഞ്ഞതെന്ന് ഇരകള്‍ ചോദിക്കുന്നു.
ആഭ്യന്തര പരാതി പരിഹാര കമ്മീറ്റി അവകാശമാണ്. കമ്മിറ്റി രൂപീകരണത്തില്‍ സിനിമ സംഘടനകള്‍ ഒന്നും ചെയ്യുന്നില്ല. ഡബ്ല്യൂസിസിയെ തുടക്കം മുതല്‍ സിനിമാ സംഘടനകള്‍ ശത്രു പക്ഷത്താണ് കാണുന്നതെന്നും അഞ്ജലി മേനോന്‍ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ പുറത്തു വിടണമെന്നും നടനൊപ്പം നടിക്കും തുല്യ വേതനം വേണമെന്നും അഞ്ജലി മേനോന്‍ ആവശ്യപ്പെട്ടു.