മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. മോഡലിംഗിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം ചുരുങ്ങിയ കാലം കൊണ്ട് തന്റേതായൊരു സ്ഥാനം നേടിയെടുത്തിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. മായനദിയിലെ അപ്പുവും വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലെ പൗർണ്ണമിയും തുടങ്ങി നിരവധി വേഷങ്ങളിൽ താരം എത്തി. ഇപ്പോള്‍ നടി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ഐശ്വര്യയുടെ വാക്കുകള്‍ ഇങ്ങനെ, മെട്രോ നായികയായി ലേബല്‍ ചെയ്യപ്പെടാന്‍ എനിക്ക് താല്‍പര്യമില്ല. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നടിയെന്ന നിലയില്‍ പ്രൂവ് ചെയ്യണമെന്നുണ്ട്. ‘അര്‍ച്ചന 31 നൗട്ടൗട്ടി’ന്റെ കഥ കേട്ടപ്പോള്‍ ഒരു ചലഞ്ചായി ഏറ്റെടുക്കുകയായിരുന്നു. തനി നാട്ടിന്‍പുറത്തുകാരിയുടെ മാനറിസവും ബോഡി ലാംഗ്വേജുമൊക്കെ കൃത്രിമത്വം ഇല്ലാതെ ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് കരുതുന്നത്. സ്‌ക്രിപ്റ്റ് കേട്ടയുണ്ടന്‍ യെസ് പറഞ്ഞ കരിയറിലെ ആദ്യ സിനിമയുമാണിത്. എന്റെ മുന്‍ സിനിമകളില്‍ നാഗരിക പശ്ചാത്തലത്തിലുള്ള സിനിമകള്‍ ചെയ്തത് മനപ്പൂര്‍വ്വമല്ല. ഒന്നോ രണ്ടോ വേഷങ്ങള്‍ ക്ലിക്കായപ്പോള്‍ അങ്ങനെയുള്ളത് എന്നെ തേടിയെത്തുകയായിരുന്നു. പാലക്കാട് ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയായാണ് വേഷം. അച്ഛന്‍ രോഗബാധിതനാണ്, സാമ്പത്തിക പ്രയാസങ്ങളുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചില കാര്യങ്ങളാണ് സിനിമയുടെ പ്രമേയം. അവിവാഹിതരായവില്‍ സമൂഹം അടിച്ചേല്‍പ്പിക്കുന്ന മാനസിക സമ്മര്‍ദ്ധം എന്താണെന്നും സിനിമ കാണിക്കുന്നുണ്ട്.
നായിക പ്രധാന്യമുള്ള വേഷങ്ങള്‍ ഞാന്‍ വാശിപിടിച്ചു വാങ്ങുന്നതല്ല. മലയാള സിനിമയും മാറിക്കൊണ്ടിരിക്കുകയാണ്. നായകന്റെ നിഴലായി മാത്രം നായികയെ അവതരിപ്പിച്ചിരുന്ന കാലമൊക്കെ പിന്നിട്ടല്ലോ. സിനിമയ്ക്ക് പുറത്ത് സമൂഹത്തിലും തൊഴിലിടങ്ങളിലുമൊക്കെ സ്ത്രീകള്‍ക്ക് തുല്യ പരിഗണന ലഭിച്ചു തുടങ്ങി. സിനിമയെഴുതുന്നുവര്‍ തീര്‍ച്ചയായും ഈ മാറ്റം കാണുന്നുണ്ട്. ഒരുകാലത്തും സിനിമയ്ക്ക് മാത്രം പുരുഷ കേന്ദ്രീകൃതമായി തുടരാന്‍ കഴിയില്ലല്ലോ. സിനിമയിലും സ്ത്രീകള്‍ക്കുള്ള സ്‌പേസ് കൂടി വരുന്നുണ്ട്. എപ്പോഴും നായിക കേന്ദ്രീകൃത സിനിമകള്‍ വേണമെന്നല്ല, ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ വേണമെന്നാണ് ഞാന്‍ കരുതുന്നത്. ഇന്‍ഡസ്ട്രിയില്‍ എനിക്ക് വ്യക്തിപരമായി ഒരു മോശം അനുഭവമൊന്നും ഉണ്ടായിട്ടില്ല. ഇതുവരെ അനാവശ്യമായ ഒരു നോട്ടത്തിനു പോലും നിന്നുകൊടുക്കേണ്ടിവന്നിട്ടില്ല. ചിലപ്പോള്‍ ഞാന്‍ ഓരോ തവണയും തിരഞ്ഞെടുത്ത ടീമിന്റെ മാന്യത കൊണ്ട്കൂടിയാകാം അത്. നമ്മള്‍ സെലക്ടീവ് ആകുക എന്നാല്‍ കഥയുടെ കാര്യത്തില്‍ മാത്രമല്ല. നമുക്ക് നല്ല ബോധ്യമുള്ള ടീമിന്റെ കൂടെ മാത്രമേ വര്‍ക്ക് ചെയ്യൂ എന്നുകൂടി നാം തീരുമാനിക്കണം. ചൂഷണങ്ങള്‍ എല്ലാ മേഖലകളിലുമുണ്ട്. അതിനെതിരെയുള്ള കരുതല്‍ നമ്മുടെ ഭാഗത്തുനിന്നും വേണം.