മസിൽ പെരുപ്പിച്ചപ്പോൾ എന്റെ രോഗം രണ്ടാം സ്റ്റേജിൽ ആയിരുന്നു. തന്റെ അനുഭവം വ്യക്തമാക്കി സുധീർ

സുധീർ സുകുമാരൻ വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ നടനാണ്. സുധീർ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത് ഡ്രാക്കുള എന്ന ചിത്രത്തിൽ നായകനായിട്ടാണ്. പിന്നീട് വില്ലൻ വേഷങ്ങളിൽ തിളങ്ങുകയായിരുന്നു താരം. താരം പ്രേക്ഷകരോട് സോഷ്യൽ മീഡിയ വഴി തന്റെ ക്യാൻസർ രോഗബാധയെക്കുറിച്ച് പറഞ്ഞിരുന്നു. ക്യാൻസറിന് വിനയായത് സ്ഥിരമായി കഴിച്ചിരുന്ന ഏതോ ഒരു ഭക്ഷണമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോൾ സുധീർ താൻ ക്യാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ നടന്ന കഥ പറയുകയാണ്. അദ്ദേഹം മനസ് തുറന്നത് ഒരു അഭിമുഖത്തിലാണ്. ബോഡി ബിൽഡിങ് തുടങ്ങിയത് ഡ്രാക്കുള എന്ന സിനിമയ്ക്ക് വേണ്ടിയാണ്. പക്ഷെ സിനിമ കഴിഞ്ഞിട്ടും എനിക്ക് മസിലുകളോടുള്ള ഹരം മാറിയില്ല. വർക്ഔട്ട് എനിക്ക് ലഹരിയായിരുന്നു. അങ്ങനെ ഇരിക്കെ ഒരു വർഷം മുൻപ് മുണ്ടിൽ ചോര കണ്ടു. അപ്പോൾ ഞാൻ ഹൈറേഞ്ചിലായിരുന്നു. അട്ട കടിച്ചതാകുമെന്ന് കരുതി കാര്യമായി എടുത്തില്ല. അടുത്ത ദിവസം വീട്ടിലെത്തിയിട്ടും ഇത് ആവർത്തിച്ചു. ഡോക്ടറെ കണ്ടപ്പോൾ അവർ പറഞ്ഞത് പൈൽസ് ആയിരിക്കുമെന്നായിരുന്നു.

കൊളനോസ്കോപ്പിയും എൻഡോസ്കോപ്പിയും ചെയ്യാൻ പറഞ്ഞു. ഒപ്പം കുറച്ച് മരുന്നുകളും തന്നു. പിന്നെ ആ വഴിക്ക് പോയതേയില്ല. ഒരു പ്രധാന കാരണം ടെസ്റ്റുകളോടുള്ള പേടിയായിരുന്നു. മമ്മൂക്ക നായകനായ മാമാങ്കം സിനിമയുടെ തിരക്കിലേക്ക് കയറിയതോടെ അസുഖമെല്ലാം മറന്നു. ഞാൻ പോലുമറിയാതെ എന്റെ ശരീരം മെലിഞ്ഞു തുടങ്ങിയിരുന്നു. മമ്മൂക്ക ഒരു ദിവസം ചോദിച്ചു. എന്തു പറ്റി, നിന്റെ മസിലൊക്കെ ഉടഞ്ഞല്ലോടാ എന്ന്. ഹേയ് ഇല്ലല്ലോ മമ്മൂക്കാ, ഇതല്ലേ മസിൽ എന്ന് പറഞ്ഞ് ഞാൻ മസിലു പെരുപ്പിക്കുമ്പോൾ എന്റെയുള്ളിലെ കാൻസർ രണ്ടാം സ്റ്റേജ് കഴിഞ്ഞിരുന്നു എന്നും സുധീർ പറഞ്ഞു.

Related posts