മലയാളത്തിൽ എന്നും വ്യത്യസ്തമായൊരു കഥാഗതികൾ സൃഷ്ടിച്ച താരമാണ് ശ്രീനിവാസൻ. നടനായും തിരക്കഥാകൃത്തായും സംവിധായകനായും ഒക്കെ മലയാള സിനിമയിൽ എന്നെന്നും ഓർത്തിരിക്കാൻ പാകത്തിന് ഉള്ള ചിത്രങ്ങൾ സമ്മാനിച്ച താരമാണ് അദ്ദേഹം. ഏകദേശം ഇരുന്നൂറിലധികം ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ അഭിനയം പഠിക്കാനായി മദ്രാസിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നതിന് മുമ്പുള്ള അഭിമുഖത്തില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവം പറയുകയാണ് നടന്‍ ശ്രീനിവാസന്‍. സംവിധായകന്‍ രാമു കാര്യാട്ട് അഭിമുഖത്തിന് വന്ന തന്നെ കണ്ട് ചിരിച്ചതിനെക്കുറിച്ചാണ് ശ്രീനിവാസന്‍ സംസാരിക്കുന്നത്.
സ്‌ക്രീന്‍ടെസ്റ്റ് ഷൂട്ട് ചെയ്തത് സംവിധായകന്‍ രാമു കാര്യാട്ട് ആയിരുന്നു. അഭിമുഖം ചെയ്യാനായി ഇരുന്നിരുന്നത് പി. ഭാസ്‌കരന്‍, കെ.എസ് സേതുമാധവന്‍, രാമു കാര്യാട്ട് എന്നിവര്‍ തന്നെയായിരുന്നു. അഭിനയം പഠിച്ച് നാടകത്തില്‍ അത് ഉപയോഗപ്പെടുത്താം എന്ന് കരുതിയാണ് ഞാന്‍ അവിടെ പഠിക്കാന്‍ ചെന്നിരുന്നത്. എന്നെ കണ്ടതും രാമു കാര്യാട്ട് ചിരിക്കുകയാണ് ചെയ്തത്. പിന്നീടുണ്ടായ അദ്ദേഹത്തിന്റെ ഉപദേശം കേട്ടുകഴിഞ്ഞപ്പോഴാണ് ചിരിച്ചത് എന്നെ പരിഹസിച്ചിട്ട് തന്നെയാണെന്ന് മനസ്സിലായത്. കുട്ടീ ഇവിടെ പഠിച്ചത് കൊണ്ട് ഒരു ജോലിയും കിട്ടാന്‍ പോവുന്നില്ല എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. പക്ഷേ സിനിമയില്‍ അഭിനയിക്കാന്‍ വന്നതല്ലെന്നും നാടകത്തില്‍ അഭിനയിക്കാന്‍ വന്നതാണെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ സെലക്ട് ആയി,’ ശ്രീനിവാസന്‍ പറയുന്നു.
പരിഹസിച്ചതിനെക്കുറിച്ച് രാമു കാര്യാട്ട് പിന്നീടൊരിക്കലും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ മറ്റൊരിക്കല്‍ അദ്ദേഹം തന്നെ കണ്ടപ്പോള്‍ വീണ്ടും ചിരിച്ചുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. നടനായതിന് ശേഷം സംഘഗാനം എന്ന ചിത്രത്തില്‍ താന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുമ്പോള്‍ ഒരു വേഷം ചെയ്യാന്‍ രാമു കാര്യാട്ട് വന്നിരുന്നുവെന്നും അന്നാണ് അദ്ദേഹം വീണ്ടും തന്നെ നോക്കി ചിരിച്ചതെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്. പിന്നീട് ചിന്താവിഷ്ടയായ ശ്യാമളയിലെ അഭിനയത്തിന് രാമു കാര്യാട്ടിന്റെ പേരിലുള്ള അവാര്‍ഡ് മേടിക്കുവാനുള്ള ഭാഗ്യവും തനിക്കുണ്ടായെന്ന് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.