ഇരുപത്തി ഒൻപതാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ്. മികച്ച നടനായി ശിവജി ഗുരുവായൂരും മികച്ച നടിയായി അശ്വതി ശ്രീകാന്തും തിരഞ്ഞെടുക്കപ്പെട്ടു. ഫ്ലവേഴ്സ് ചാനലിലെ ചക്കപ്പഴം എന്ന പരമ്പരയിലെ അഭിനയത്തിനാണ് അശ്വതിക്ക് പുരസ്‌കാരം ലഭിച്ചത്. താരത്തിന് ഈ അവാർഡ് വളരെ സ്പെഷ്യലാണ്. കാരണം കഴിഞ്ഞ ദിവസമാണ് അശ്വതി രണ്ടാമത്തെ കണ്മണിക്ക് ജന്മം നൽകിയത്. അതുകൊണ്ടുതന്നെ താരത്തിന് ഇത് ഇരട്ടി സന്തോഷമാണ്. മികച്ച രണ്ടാമത്തെ നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ശാലു കുര്യനാണ്.
അവതാരകയിൽ നിന്നും അഭിനേത്രി എന്ന നിലയിലേക്ക് അശ്വതി മാറിയത് ചക്കപ്പഴം പരമ്പരയിൽ ആയിരുന്നു. തുടക്കക്കാരി എന്ന വിഷയം ഇല്ലാതെയാണ് അശ്വതി ആ കഥാപാത്രത്തെ മികവുറ്റതാക്കി മാറ്റിയത്. ആശ എന്ന കഥാപാത്രമായിട്ടാണ് അശ്വതി സ്‌ക്രീനിൽ നിറഞ്ഞു നിന്നത്.
ചക്കപ്പഴത്തിലെ തന്നെ അഭിനയത്തിനാണ് റാഫിയെയും അവാർഡ് തേടിയെത്തിയത്. മികച്ച രണ്ടാമത്തെ നടനുള്ള അവാർഡാണ് റാഫിയുടെ നേടിയെടുത്തത്.
മികച്ച കോമഡി പരിപാടിയായി മഴവില്‍ മനോരമയിലെ മറിമായം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സാമുഹ്യ പ്രസക്തമായ വിഷയങ്ങള്‍ ആക്ഷേപ ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ തികച്ചും സ്വാഭാവികമായി അവതരിപ്പിക്കുന്ന അവതരണ മികവിനാണ് പുരസ്കാരം. മികച്ച ഹാസ്യ അഭിനേത്രിയായി അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി മാസ്റ്റേഴ്സിലെ രഷ്മിയെ തിരഞ്ഞെടുത്തു. മികച്ച ഹാസ്യ അഭിനേതാവായി മറിമായത്തിലേ സലീമിനേയും തിരഞ്ഞെടുത്തു.